വ്യാപാരിയിൽനിന്നും 61 ലക്ഷം തട്ടിയ കേസ് ; പ്രതി പോലീസ് കസ്റ്റഡിയിൽ
1529942
Wednesday, March 5, 2025 12:04 AM IST
ചേർത്തല: വെർച്വൽ അറസ്റ്റിലൂടെ വ്യാപാരിയിൽനിന്ന് 61 ലക്ഷം തട്ടിയ സംഭവത്തില്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശിയെ കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശ് ലഖ്നൗ ബാലഗഞ്ച് മുഹമ്മദ് സഹിലിനെ (27) യാണ് ചേർത്തല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്നു പോലീസ് രണ്ടു ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വാങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 നാണ് മുഹമ്മദ് സഹിലിനെയും ശുഭം ശ്രീവാസ്തവ (30) യെയും ഉത്തർപ്രദേശിൽനിന്നു ചേർത്തല പോലീസ് പിടികൂടിയത്.
ശുഭം ശ്രീവാസ്തവയെ 27 ന് തിരിച്ച് ഉത്തർപ്രദേശിലെ കോടതിയില്‍ ഹാജരാക്കി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലെയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേർത്തലയിലെ വ്യാപാരിയെ വാട്സ്ആപ്പ് കോളിലൂടെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി തവണകളായി 61 ലക്ഷം രൂപയോളം പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിയെടുക്കുകയുമായിരുന്നു. മൊബൈൽ ഫോൺ നമ്പർ അന്തർ സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.
തട്ടിപ്പുകളിലൂടെ വരുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. വ്യാപാരി ചേർത്തല പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്തർ പ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശാനുസരണം ചേർത്തല എസിപി ഹരീഷ് ജെയിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചേർത്തല സിഐ ജി.അരുണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.