കൊല്ലം : മഴയിലും കാറ്റിലും വെള്ളിയാഴ്ച ജില്ലയില്‍ നാല് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കിൽ രണ്ട് വീടുകളും കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളിൽ ഓരോ വീടുകളുമാണ് തകർന്നത്. ഇന്നലത്തെ മഴയിൽ മാത്രം 1,85,000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
വീട് പൂർണമായി തകർന്നു
കൊട്ടാരക്കര : കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് കോയിപ്പുറത്തുവിള വീട്ടിൽ ബാബുവിന്റെ വീട് തകർന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബാബുവിന്റെ മാതാവ് ആമിന (80)യെ വീട് തകരുന്നതിനിടെ വീടിനുള്ളിൽ നിന്നും പുറത്ത് എത്തിച്ചതിനാൽ അപകടം ഒഴിവായി.
മഴയിലും കാറ്റിലും വീടിന്റെ അടുക്കളയുടെ മുകൾ ഭാഗം പൊട്ടിയടരുന്നത് ബാബുവിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഉടനെ വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യ സജിനയേയും മകൻ ഷഹാനസിനേയും പുറത്തെത്തിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശിയെ പുറത്തേയ്ക്ക് എത്തിച്ച പിറകെ കിടപ്പുമുറിയുടെ മേൽക്കൂര തകർന്ന് നിലം പൊത്തുകയായിരുന്നു. കിടപ്പുമുറിയും അടുക്കളയും പൂർണമായും തകർന്നു. കൊട്ടാരക്കര വില്ലേജ് ഓഫീസർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഓറഞ്ച് അലര്‍ട്ട്
ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എം എം മുതല്‍ 204.4 എം എം വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മഴക്കെടുതി നേരിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടർ നിര്‍ദേശം നല്കി.
ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കണം.ദുരന്തസാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം. സഹായങ്ങള്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
Tags : Heavy Rain