ബിഷ്ണോയിയുടെ സഹോദരന് പത്തു ലക്ഷം വിലയിട്ട് എൻഐഎ
Saturday, October 26, 2024 2:42 AM IST
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ "മോസ്റ്റ് വാണ്ടഡ്' പട്ടികയിൽപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). അൻമോലിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്തു ലക്ഷം രൂപയാണു പ്രതിഫലം.
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘം ഏറ്റെടുത്തതിനു പിന്നാലെയാണ് അൻമോലിനെതിരേ വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. കൊലപാതകത്തിന് ഉത്തരവിട്ടത് അൻമോലാണെന്നാണു വിവരം.
2022ൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ എൻഐഎ അൻമോലിനെതിരേ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒന്പതു മാസം മുന്പ് എൻഐഎ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ബിഷ്ണോയി ക്രൈം സിൻഡിക്കറ്റിന്റെ ആയുധങ്ങളും കള്ളപ്പണവും നിയമവിരുദ്ധ രേഖകളും പിടിച്ചെടുത്തിരുന്നു.
ഈ വർഷമാദ്യം ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്കു പുറത്തു നടന്ന വെടിവയ്പു കേസിലും പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും പോലീസ് അന്വേഷണം നേരിടുന്ന അൻമോൽ കള്ള പാസ്പോർട്ട് ഉപയോഗിച്ചു കാനഡയിലേക്ക് കടന്നെന്നാണു സൂചന.
ബിഷ്ണോയി സംഘത്തിലെ ഏഴുപേർ അറസ്റ്റിൽ ന്യൂഡൽഹി: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധമുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഏഴു പേർ അറസ്റ്റിൽ.
പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കൊലപാതകസംഘത്തെ പിടികൂടിയത്. ഇവരിൽനിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.