ഇടുക്കി ഏലമല പ്രദേശങ്ങളിൽ പുതിയ പട്ടയങ്ങൾക്കു വിലക്ക്
Friday, October 25, 2024 2:22 AM IST
ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ ഏലമല പ്രദേശങ്ങളിൽ (സിഎച്ച്ആർ) പുതിയ പട്ടയം അനുവദിക്കുന്നതു വിലക്കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
പീരുമേട്, ഉടുന്പൻചോല, ദേവികുളം താലൂക്കുകളിലെ ഏലമലക്കാടുകളിൽ പട്ടയം അനുവദിക്കുന്നതു വിലക്കിയാണ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം-പരിസ്ഥിതി ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഏലമല പ്രദേശ ങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു. നിലവിൽ പട്ടയമുള്ളവരെ ഇതു ബാധിക്കില്ലെന്നും തത്സ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു.
ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളെ വനഭൂമിയായി കാണാൻ സാധിക്കില്ലെന്നു വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി ആകെയുള്ള ഏലമല പ്രദേശങ്ങളുടെ വിസ്തീർണം 2,64,855 ഏക്കറാണെന്നും ചീഫ് സെക്രട്ടറി സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വൈരുദ്ധ്യമുണ്ടെന്നും സ്ഥലത്തിന്റെ വിസ്തീർണവും സ്വഭാവവും സംബന്ധിച്ചു വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ നിലപാടിനെ അമിക്കസ് ക്യൂറി കെ. പരമേശ്വർ കോടതിയിൽ എതിർത്തു.
2007നു ശേഷം അരലക്ഷത്തിൽപ്പരം പട്ടയങ്ങൾ ഈ മേഖലകളിൽ അനുവദിച്ചിട്ടുണ്ടെന്നും ഈ മേഖലയിൽ കൈയേറ്റം നടക്കുന്നുണ്ടെന്നും യഥാർഥ ഉടമകളുടെ കൈയിലല്ല ഭൂമി ലഭിക്കുന്നതെന്നും അമിക്കസ് ക്യൂറി കോടതിയിൽ പറഞ്ഞു. ഭൂമിയില്ലാത്ത കർഷകർക്ക് ഭൂമി ലഭിക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു പട്ടയം അനുവദിക്കുന്നതിൽ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം ഉന്നയിച്ചത്. മൂന്നാറിലെ മതികെട്ടാൻ ചോല ദേശീയ ഉദ്യാനം ഉൾപ്പെടെയാണു ചീഫ് സെക്രട്ടറി ഇപ്പോൾ റവന്യു ഭൂമിയാണെന്ന് അവകാശപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ ഏലമലക്കാടുകളെ വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുള്ള സർക്കാർ ഉത്തരവുകൾ കെ. പരമേശ്വർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേസ് വീണ്ടും ഡിസംബറിൽ പരിഗണിക്കും.