മഹാരാഷ്ട്ര: എംവിഎ സഖ്യത്തിൽ സീറ്റ് ധാരണയായി
Thursday, October 24, 2024 2:09 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ മഹാവികാസ് അഘാഡി സഖ്യത്തിൽ സീറ്റുധാരണയായി. ഇതുപ്രകാരം കോൺഗ്രസും എൻസിപിയും(ശരത് പവാർ), ശിവസേനയും(ഉദ്ധവ്) 85 വീതം സീറ്റുകളിൽ മത്സരിക്കും.
288 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ ശേഷിക്കുന്ന 33 സീറ്റുകളിൽ ചെറുകക്ഷികൾ മത്സരിക്കും. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണു സീറ്റ് വിഭജനത്തിൽ ധാരണയായത്. സീറ്റുവിഭജനത്തിനു പിന്നാലെ ശിവസേന 65 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
അതേസമയം, ഭരണകക്ഷിയിലെ അജിത് പവാർ പക്ഷ എൻസിപിയും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 38 സ്ഥാനാർഥികളെയാണ് അജിത് പവാർ പക്ഷം പ്രഖ്യാപിച്ചത്. പാർട്ടി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ബാരാമതിയിൽ മത്സരിക്കും.
26 സിറ്റിംഗ് എംഎൽഎമാർക്കു സീറ്റ് നൽകിയിട്ടുണ്ട്. കാബിനറ്റ് മന്ത്രി ഛഗൻ ഭുജ്ബൽ യേവ്ല സീറ്റിൽ ജനവിധി തേടും. ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ ദിൻഡോരിയിലാണു മത്സരിക്കുക.
45 സ്ഥാനാർഥികളെയാണ് ഷിൻഡെ പക്ഷം പ്രഖ്യാപിച്ചത്. താനെ നഗരത്തിലെ കൊപ്രി-പഞ്ച്പഖാഡി മണ്ഡലത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മത്സരിക്കും.
2022ലുണ്ടായ പിളർപ്പിൽ തനിക്കൊപ്പം നിലയുറപ്പിച്ച എല്ലാ എംഎൽഎമാർക്കും സീറ്റ് നൽകിയിട്ടുണ്ട്.