റബർ വിലയിടിവ്: പിന്നിൽ കുത്തക കന്പനികളെന്ന് കിസാൻ സഭ
Saturday, October 26, 2024 2:42 AM IST
ന്യൂഡൽഹി: സ്വാഭാവിക റബറിന്റെ വിലവ്യതിയാനത്തിൽ ടയർ കന്പനികൾ നഗ്നമായ കൃത്രിമം കാണിക്കുന്നതായി അഖിലേന്ത്യ കിസാൻ സഭ (എഐകെഎസ്). റബർ വിലയിൽ ഇടിവുണ്ടാക്കി ടയർ കുത്തകകൾ ലാഭം കൊയ്തു സാധാരണ കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതായും കിസാൻ സഭ ആരോപിച്ചു. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി ആദിവാസി കർഷകരുടെ ജീവിതമാർഗമാണു റബർ.
എന്നാൽ, ടയർ കന്പനികളുടെ താത്പര്യങ്ങൾക്കു വഴങ്ങി റബറിന്റെ വിലയിടിക്കുന്നത് രാജ്യത്തെ റബർ കർഷകരെ സാരമായി ബാധിക്കുന്നുവെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും എഐകെഎസ് ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു.
നിലവിൽ ആഭ്യന്തര മാർക്കറ്റിനേക്കാളും അന്തരാഷ്ട്ര മാർക്കറ്റിലെ റബറിന്റെ വില കിലോയ്ക്ക് 30 രൂപ കൂടുതലാണ്. ആഭ്യന്തര മാർക്കറ്റിലെ റബറിന്റെ വില അന്തരാഷ്ട്ര മാർക്കറ്റിനേക്കാളും കൂടുതലാകുന്പോൾ ഇറക്കുമതിത്തീരുവ കുറച്ച് റബർ ഇറക്കുമതി ചെയ്യാൻ ടയർ ലോബികൾ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നു.
സർക്കാർ ഇതിനു വഴങ്ങി വൻതോതിലുള്ള ഇറക്കുമതി അനുവദിക്കുന്നു. അതേസമയം അന്താരാഷ്ട്ര മാർക്കറ്റിൽ റബറിന്റെ വില ഉയരുന്പോൾ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും എഐകെഎസ് കുറ്റപ്പെടുത്തി.
വിപണിയിൽ ആശങ്ക പടർത്തുന്നതിന് ടയർ കന്പനികൾ ബോധപൂർവം കഴിഞ്ഞയാഴ്ച റബർ വാങ്ങുന്നത് നിർത്തിയതായി നിരവധി വ്യാപാരികൾ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്.
ടയർ ലോബികളുടെ ഇത്തരം ഇടപെടലുകൾക്ക് നിയന്ത്രണം ആവശ്യമാണ്. ഇത്തരത്തിൽ വിപണിയിൽ തെറ്റിദ്ധാരണ പരത്തുന്ന കുത്തക മുതലാളിമാർക്കെതിരേ നടപടി വേണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു.
കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കി റബറിന് ന്യായവില ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു.