ഇരുമ്പയിര് കേസിൽ സതീഷ് സെയിൽ കുറ്റക്കാരൻ; ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റി
Saturday, October 26, 2024 2:42 AM IST
കാർവാർ: അർജുൻ ദൗത്യത്തിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽ 14 വർഷം മുമ്പ് കർണാടകയിൽ ഏറെ വിവാദമുണ്ടാക്കിയ ഇരുമ്പയിരു കടത്തുകേസിൽ കുറ്റക്കാരനാണെന്നു ബംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു.
സതീഷ് സെയിലും അനധികൃത ഖനനത്തിന് ഒത്താശ ചെയ്തുനല്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടെ ഏഴു പ്രതികളെയും ബംഗളൂരു പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കി. കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഇന്നത്തേക്കു മാറ്റി.
അനധികൃതമായി ഖനനം ചെയ്തെടുത്ത 3100 ടൺ ഇരുമ്പയിര് ബിലിക്കേരി തുറമുഖം വഴി അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്നാണു കേസ്. സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിംഗ് കോർപറേഷൻ എന്ന കമ്പനിയാണ് ഇരുമ്പയിര് കയറ്റിഅയച്ചത്.
കമ്പനി ഉടമ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വമല്ലാതെ സതീഷ് സെയിൽ ഇരുമ്പയിര് കടത്തിൽ നേരിട്ടിടപെട്ടിട്ടില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സംഭവം നടന്ന കാലത്ത് അദ്ദേഹം ജനപ്രതിനിധിയായിരുന്നില്ല. തനിക്കും ഭാര്യക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സതീഷ് സെയിൽ കോടതിയെ ബോധിപ്പിച്ചു.
ഷിപ്പിംഗ് കമ്പനി ഉടമയെന്ന നിലയിലുള്ള സതീഷ് സെയിലിന്റെ വിപുലമായ ബന്ധങ്ങൾ അർജുനു വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജറും മറ്റുപകരണങ്ങളും എത്തിക്കുന്നതിൽ ഏറെ സഹായകമായിരുന്നു.
കോടതി ശിക്ഷ വിധിച്ചാൽ അത് സെയിലിന്റെ നിയമസഭാംഗത്വത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതു തടയാൻ പെട്ടെന്നുതന്നെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് സെയിലിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നീക്കം.