പ്രിയങ്കയുടെ നാമനിർദേശപത്രികാ സമർപ്പണം ; ഖാർഗെയെ കോണ്ഗ്രസ് അപമാനിച്ചെന്നു ബിജെപി
Friday, October 25, 2024 2:21 AM IST
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രികാ സമർപ്പണത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അപമാനം നേരിടേണ്ടിവന്നെന്നു ബിജെപി.
വയനാട് ലോക്സഭാ മണ്ഡലത്തിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രിയങ്ക ജില്ലാ കളക്ടർക്കു നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ ഓഫീസിനു പുറത്തുനിന്ന് എത്തിനോക്കുന്ന ഖാർഗെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണു ബിജെപിയുടെ ആരോപണം.
ഖാർഗെയെ പുറത്തുനിർത്തിയത് അദ്ദേഹം ഗാന്ധികുടുംബത്തിൽപ്പെട്ട നേതാവല്ലാത്തതുകൊണ്ടാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഗാന്ധി കുടുംബം ഖാർഗെയെ പുറത്തുനിർത്തിയത് അദ്ദേഹം ഒരു ദളിതനായതുകൊണ്ടാണോ എന്നാണു ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ചോദിച്ചത്.
എന്നാൽ, സംഭവം വിവാദമായതോടെ പത്രികാ സമർപ്പണച്ചടങ്ങിൽ പ്രിയങ്കയുടെയും രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും ഒപ്പം ഖാർഗെ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കോണ്ഗ്രസ് തിരിച്ചടിച്ചത്.
ബിജെപി കള്ളങ്ങൾ പ്രചരിപ്പിക്കുന്നതു നിർത്തണമെന്നും തെരഞ്ഞെടുപ്പുകളെപ്പറ്റി ഒന്നും അറിയാത്തവരാണ് അപവാദം പ്രചരിപ്പിക്കുന്നതെന്നും കോണ്ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രിനാതെ മറുപടി നൽകി.
ഒരേസമയം സ്ഥാനാർഥിയടക്കം അഞ്ചുപേർ മാത്രമേ കളക്ടറുടെ ഓഫീസിൽ സന്നിഹിതരാകാൻ പാടുള്ളൂവെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ നിയമമുണ്ടെന്നും ഖാർഗെ അകത്തേക്കു കയറിയപ്പോൾ റോബർട്ട് വദ്രയും മകനും പുറത്തേക്കിറങ്ങിയെന്നും കോണ്ഗ്രസ് നേതാവ് പ്രണവ് ജാ പറഞ്ഞു.
പ്രിയങ്ക ആദ്യസെറ്റ് നാമനിർദേശ പത്രിക നൽകിയതിന്റെ സൂക്ഷ്മപരിശോധന നടക്കുന്ന സമയമാണ് ഖാർഗെ അവിടേക്ക് വൈകിയെത്തിയതെന്നും അതിനാലാണ് അകത്തേക്കു കടത്തിവിടാത്തതെന്നും വ്യക്തമായിട്ടുണ്ട്.
രണ്ടാം സെറ്റ് നാമനിർദേശം സമർപ്പിക്കുന്നതിനുമുന്പ് ഖാർഗെ അകത്തെ മുറിയിൽ സന്നിഹിതനായിരുന്നതിന്റെ വീഡിയോ തെളിവുകളുമുണ്ട്. എന്നാൽ ഖാർഗെ പുറത്തു കാത്തിരിക്കുന്നതിന്റെ വീഡിയോ മാത്രം പ്രചരിപ്പിച്ചാണു ബിജെപിയുടെ ആരോപണം.