സെബി അധ്യക്ഷ ഹാജരായില്ല; പിഎസി യോഗം മാറ്റി
Friday, October 25, 2024 2:22 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. ഓഹരിവിപണി ഗവേഷകരായ അമേരിക്കയിലെ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പ്രവർത്തനം പരിശോധിക്കാനായിരുന്നു യോഗം.
എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബുച്ച് ഹാജരാകാതിരുന്നതിനാൽ യോഗം മാറ്റിവച്ചതായി എഐസിസി സെക്രട്ടറിയും പിഎസി അധ്യക്ഷനുമായ കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.
സെബിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ചുള്ള രേഖകൾ സഹിതം ബുച്ചും നാല് ഉദ്യോഗസ്ഥരും ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്.
സെബി ചെയർപേഴ്സൺ അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കന്പനികളിൽ നിക്ഷേപമുണ്ടെന്നാണു ഹിൻഡൻ ബർഗിന്റെ ആരോപണം. ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽകന്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നും ഹിൻഡൻ ബർഗ് ആരോപിച്ചിരുന്നു.
ഇവർക്കു വിദേശത്ത് 8,72,000 ഡോളർ നിക്ഷേപമുണ്ടെന്നാണു രേഖകൾ ഉദ്ധരിച്ച് ഹിൻഡൻബർഗ് ചൂണ്ടിക്കാണിക്കുന്നത്. അദാനിക്കെതിരായ സെബിയുടെ അന്വേഷണം മന്ദഗതിയിലായതിനു പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ട്.