രത്തൻ ടാറ്റയുടെ സ്വത്തുവിഹിതം ശന്തനുവിനും വളർത്തുനായയ്ക്കും
Saturday, October 26, 2024 2:42 AM IST
മുംബൈ: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ 10,000 കോടി രൂപയുടെ സ്വത്തിന് അവകാശികളായി വളർത്തുനായയും സഹായി ശന്തനു നായിഡുവും. രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരിമാരായ ഷിറി, ഡീന്ന ജെജിഭോയ്, രത്തൻ ടാറ്റയുടെ പ്രധാന പാചകക്കാരൻ സുബ്ബയ്യ എന്നിവർക്കും സന്പത്തിന്റെ വിഹിതം മാറ്റിവച്ചിട്ടുണ്ട്. ആറു വർഷം മുന്പാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട "ടിറ്റോ' എന്ന നായയെ രത്തൻ ടാറ്റ സ്വന്തമാക്കുന്നത്.
ടിറ്റോയ്ക്ക് ആജീവാനന്ത പരിചരണം ഉറപ്പുനൽകുന്ന വ്യവസ്ഥകൾ വിൽപ്പത്രത്തിലുണ്ട്. പാചകക്കാരനായ രാജൻ ഷാ ടിറ്റോയെ സംരക്ഷിക്കും. നായയ്ക്ക് സ്വത്തിന്റെ പങ്ക് എഴുതിവയ്ക്കുന്നത് വിദേശ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും ഇന്ത്യയിൽ അത്യപൂർവമാണ്.
30 വർഷത്തിലധികമായി രത്തൻ ടാറ്റയുടെ പാചകക്കാരനായിരുന്നു സുബ്ബയ്യ. ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായ ശന്തനു നായിഡുവിനോടും രത്തന്റെ കരുതലുണ്ട്. വിദേശ പഠനത്തിനായി ശന്തനുവെടുത്ത വായ്പ എഴുതിത്തള്ളമെന്ന് രത്തൻ ടാറ്റ വിൽപ്പത്രത്തിൽ നിർദേശിച്ചിട്ടുണ്ട്.
മുംബൈ ആലി ബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജുഹു താര റോഡിലെ ഇരുനിലക്കെട്ടിടം, 350 കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിരനിക്ഷേപം, ടാറ്റ സൺസിലെ 0.83 ശതമാനം ഓഹരി എന്നിവയാണു സ്വത്തുവകകൾ. വിൽപത്രം നടപ്പിൽ വരുന്നതിനായുള്ള നിയമനടപടികൾക്ക് മാസങ്ങൾ വേണ്ടിവരും.