ന്യൂഡൽഹി: പതിനേഴ് മാസം പിന്നിട്ട മണിപ്പുർ കലാപത്തിൽ ഭവനരഹിതരായ ഇരകൾക്കായി 7,660 വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻസിംഗ്. ഒന്പതു ജില്ലകളിലെ സ്കൂളുകളിലും കോളജുകളിലും മറ്റുമുള്ള ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കാണു താത്കാലിക വീടുകൾ നിർമിച്ചു നൽകുന്നത്.
ക്യാന്പുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും വരുന്ന കുക്കി ഗോത്രക്കാരുടെ കാങ്പോക്പി, ചുരാചന്ദ്പുർസ കക്ചിംഗ്, തെങ്നൗപാൽ, ചന്ദേൽ, കാംജോംഗ് ജില്ലകളിലും മെയ്തെയ് ഭൂരിപക്ഷമുള്ള ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലുമായാണു കേന്ദ്രസഹായത്തോടെ വീടുകൾ നിർമിക്കുന്നത്.
ദീപാവലി, പ്രാദേശിക ഉത്സവമായ നിൻഗോൾ ചകൗബ എന്നിവ പ്രമാണിച്ച് ഭവനരഹിതരായ മുഴുവൻ വ്യക്തികൾക്കും ഒരാഴ്ചയ്ക്കകം 1,000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പുറമെ ശന്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവയും 31നകം വിതരണം ചെയ്യും.
കാങ്പോക്പി ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചു നൽകുന്നത് - 1,813 വീടുകൾ. ചുരാചന്ദ്പുർ ജില്ലയിൽ 1,331, കക്ചിംഗ്- 1,217, ബിഷ്ണുപുർ- 1,015, ഇംഫാൽ ഈസ്റ്റ്- 594, തെങ്നൗപാൽ- 880, ചന്ദേൽ- 511, ഇംഫാൽ വെസ്റ്റ്- 225, കാംജോങ്- 74 വീതം വീടുകളാകും സർക്കാർ ചെലവിൽ നിർമിക്കുക.
വീടു നിർമാണത്തിനായി ഫണ്ട് അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. മണിപ്പുരിലെ ദേശീയപാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും ബിരേൻ സിംഗ് നന്ദി അറിയിച്ചു.
ആയുധങ്ങൾ കണ്ടെടുത്തു ന്യൂഡൽഹി: മണിപ്പുരിലെ അക്രമികളിൽനിന്നു കൂടുതൽ ആയുധങ്ങൾ കണ്ടെടുത്തു. കുക്കി ആധിപത്യ മലയോര മേഖലകളിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാന ആയുധപ്പുരയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
പിടിച്ചെടുത്തവയിൽ മൂന്നു ഹാൻഡ് ഗ്രനേഡുകൾ, റൈഫിളുകൾ, കൈത്തോക്കുകൾ, ഒരു ഇൻസാസ് റൈഫിൾ, ഒരു നാടൻ 9 എംഎം പിസ്റ്റൾ, ഒരു എസ്ബിബിഎൽ തോക്ക്, ഒരു ഓട്ടോമാറ്റിക് ആയുധം, മൂന്ന് 12-ബോർ കാട്രിഡ്ജുകൾ, ഒരു റേഡിയോ സെറ്റ്, മൂന്ന് കാർബൈൻ മാഗസിനുകൾ, ഒരു ഇൻസാസ് മാഗസിൻ, സ്ഫോടകവസ്തുക്കൾ, പോംപി എന്നുപേരുള്ള നാടൻ മോർട്ടാറുകൾ, വെടിമരുന്ന് തുടങ്ങിയവയുണ്ട്. കുക്കി അധീന ജില്ലകളായ ചുരാചന്ദ്പുർ, ചന്ദേൽ, തൗബൽ, കക്ചിംഗ് എന്നിവിടങ്ങളിലാണു സംയുക്തസേന പരിശോധന നടത്തിയത്.
ബോംഗ്ബാൽ ഗ്രാമത്തിനു സമീപമുള്ള ലംസാംഗ് ഗ്രാമത്തിൽനിന്നു യുദ്ധസമാനമായ ആയുധപ്പുരയും കണ്ടെത്തി. തൗബാൽ ജില്ലയിലെ ക്വാറോക്ക് മരിംഗിലും കക്ചിംഗ് ജില്ലയിലെ വബാഗൈ എരുമ ഫാം ഏരിയ എന്നിവിടങ്ങളിലെല്ലാം കുക്കികളിൽനിന്ന് ആയുധം കണ്ടെത്തി.