കാനഡയിൽ പഠനം: കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ
Saturday, October 26, 2024 2:42 AM IST
ന്യൂഡൽഹി: കാനഡയിൽ പഠിക്കാൻ തീരുമാനമെടുക്കുന്നതിനുമുന്പ് ഇന്ത്യൻ വിദ്യാർഥികൾ രണ്ടുവട്ടം ആലോചിക്കണമെന്നു കാനഡയിൽനിന്ന് ഇന്ത്യ കഴിഞ്ഞദിവസം തിരികെവിളിച്ച ഹൈക്കമ്മീഷണർ സഞ്ജയ് വർമ.
ലക്ഷങ്ങൾ ചെലവാക്കിയിട്ടും നിരവധി വിദ്യാർഥികൾ ജോലിസാധ്യതയില്ലാത്ത നിലവാരമില്ലാത്ത കോളജുകളിലാണ് പഠിക്കുന്നതെന്നും പലരും വിഷാദരോഗം നേരിടുന്നുണ്ടെന്നും സഞ്ജയ് വർമ പറഞ്ഞു. കുട്ടികളെ പഠിക്കാൻ വിടുന്ന കോളജുകളെപ്പറ്റി മാതാപിതാക്കൾ നന്നായി അന്വേഷിക്കണമെന്നും സഞ്ജയ് വർമ അഭിപ്രായപ്പെട്ടു.
പല വിദ്യാർഥികളുടെയും ദുരവസ്ഥയ്ക്കു കാരണം പണക്കൊതിയന്മാരായ ഏജന്റുമാരാണെന്ന് സഞ്ജയ് വർമ ആരോപിച്ചു. ഒരു റൂമിൽത്തന്നെ എട്ടു വിദ്യാർഥികളാണ് തിങ്ങിക്കൂടി താമസിക്കുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് മാത്രം നടക്കുന്ന നിലവാരമില്ലാത്ത കോളജുകളിലാണ് പലരും പഠിക്കാനെത്തുന്നത്. നിലവാരമില്ലാത്ത വിദ്യാഭ്യാസമായതിനാൽത്തന്നെ പഠിച്ച ജോലിയല്ല പലരും ചെയ്യുന്നത്.
കാനഡയിലെ ഒരു വിദ്യാർഥി നൽകുന്നതിന്റെ നാലിരട്ടിയാണ് ഇന്ത്യൻ വിദ്യാർഥികൾ ഫീസയായി നൽകുന്നതെന്നും വിദ്യാർഥികളുടെ ഭാവി പന്താടരുതെന്ന് കനേഡിയൻ അധികാരികളോട് അഭ്യർഥിച്ചിരുന്നുവെന്നും സഞ്ജയ് വർമ പറഞ്ഞു.