വ്യാജ ബോംബ് ഭീഷണി; നഷ്ടം 600 കോടി"എക്സി’നെതിരേ കേന്ദ്രസർക്കാർ
Thursday, October 24, 2024 3:11 AM IST
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ രാജ്യത്തെ വിമാന സർവീസുകൾക്കു പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ സമൂഹമാധ്യമമായ "എക്സി’നെതിരേ വിമർശനവുമായി കേന്ദ്രസർക്കാർ. സാഹചര്യം കൈകാര്യം ചെയ്യുന്ന എക്സിന്റെ രീതി ശരിയല്ലെന്നും ഒരുതരത്തിൽ കുറ്റകൃത്യങ്ങളെ എക്സ് പ്രോത്സാഹിപ്പിക്കുകയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
വ്യാജഭീഷണികൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകളുടെ യൂസർ ഐഡിയും ഡൊമെയ്ൻ വിവരങ്ങളും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണു കേന്ദ്രം എക്സിനെതിരേ തുറന്നടിച്ചത്. അന്വേഷണത്തോടു പൂർണമായി സഹകരിക്കണമെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള വിവരങ്ങൾ കൈമാറണമെന്നും എക്സിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
എയർലൈൻ അധികാരികളെയും മെറ്റ, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉദ്യോഗസ്ഥരെയും വിളിച്ചുചേർത്ത് കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം നടത്തിയ ഓണ്ലൈൻ യോഗത്തിലാണു വിമർശനം. വ്യാജഭീഷണികൾക്കു തടയിടാൻ എക്സ് എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കേന്ദ്രം ചോദിച്ചു. വ്യാജ ബോംബ് ഭീഷണികൾ തുടർച്ചയായി വരുന്ന അക്കൗണ്ടുകൾ ബ്ലോക് ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായം തേടണമെന്നും എക്സിന് നിർദേശമുണ്ട്.
പത്തുദിവസത്തിനിടെ 170ലേറെ വിമാനങ്ങൾക്കു നേരേയുണ്ടായ ബോംബ് ഭീഷണികളെല്ലാം വ്യാജമാണെന്നു തെളിഞ്ഞെങ്കിലും വിമാനക്കന്പനികൾക്കും യാത്രക്കാർക്കുമുണ്ടായിരിക്കുന്ന നഷ്ടം അതിഭീമമാണ്. അജ്ഞാതമായ ഒരുകൂട്ടം സന്ദേശങ്ങൾ മൂലം 600 കോടിയിലധികം രൂപയുടെ നഷ്ടമാണ് എയർലൈൻ കന്പനികൾക്കുണ്ടായിരിക്കുന്നത്.
വ്യാജസന്ദേശങ്ങൾ മൂലം ഒരു ആഭ്യന്തരവിമാനത്തിന്റെ സർവീസ് തടസപ്പെടുന്പോൾ വിമാനം വഴിതിരിച്ചു വിടുന്നതിനും യാത്രികരെ വിമാനത്താവളങ്ങളിലേക്ക് മാറ്റുന്നതിനുമൊക്കെയായി ഏകദേശം ഒന്നരക്കോടി രൂപയാണു ചെലവാകുന്നത്. അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഈ ചെലവ് അഞ്ചു മുതൽ ആറു കോടി രൂപ വരെയാകും.