ദളിതരുടെ വീടുകള്‍ക്കു തീയിട്ട സംഭവം: 101 പേര്‍ക്കു ജീവപര്യന്തം
Saturday, October 26, 2024 2:42 AM IST
ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിൽ ദളിത് വിഭാഗത്തിന്റെ വീടുകള്‍ കത്തിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്ത കേസില്‍ 101 പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ.
കൊപ്പൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2014 ഓഗസ്റ്റ് 28ന് ഗംഗാവതി താലൂക്കിലെ മറുകുംബി ഗ്രാമത്തിലായിരുന്നു സംസ്ഥാനത്തെ നടുക്കിയ സംഭവമുണ്ടായത്. ബാര്‍ബര്‍ ഷോപ്പിലും ഹോട്ടലുകളിലും ദളിതര്‍ക്കു പ്രവേശനം നിഷേധിച്ചതിനെത്തുടര്ന്നാണു സംഘര്‍ഷമുണ്ടായത്.
പ്രവേശനം നിഷേധിക്കൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ ദളിത് വിഭാഗക്കാര്‍ താമസിച്ച വീടുകള്‍ക്ക് തീയിടുകയായിരുന്നു. 117 പ്രതികളില്‍ 16 പേര് വിചാരണയ്ക്കിടെ മരിച്ചതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. അവശേഷിക്കുന്ന 101 പ്രതികളെ കഴിഞ്ഞ തിങ്കളാഴ്ച കോടതിയുടെ നിർദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷാവിധി ഇന്നലത്തേക്ക് മാറ്റുകയുമായിരുന്നു.