വാളയാർ പീഡനക്കേസ് ; അന്വേഷണ ഉദ്യോഗസ്ഥന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി
Saturday, October 26, 2024 2:42 AM IST
ന്യൂഡൽഹി: വാളയാർ പെണ്‍കുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. അദ്ദേഹം അറിഞ്ഞുകൊണ്ടു നടത്തിയ പരാമർശമാണെങ്കിൽ ഗുരുതരമായ കുറ്റമാണെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സോജൻ നടത്തിയ പരാമർശം സർവീസിൽനിന്ന് അദ്ദേഹത്തെ പുറത്താക്കാൻ മതിയായ കാരണമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥനെതിരായ കേസ് റദ്ദാക്കിയതു ചോദ്യം ചെയ്ത് പെണ്‍കുട്ടികളുടെ അമ്മയാണു സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിയിൽ സുപ്രീംകോടതി സംസ്ഥാനസർക്കാരിനും സോജനുമുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. അധികാരസ്ഥാനത്ത് ഇരിക്കുന്നവർ വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തുന്നത് ഞെട്ടിക്കുന്നതാണെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.
സോജൻ നടത്തിയത് ഗുരുതര വീഴ്ചയാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.ലൈംഗിക ചൂഷണത്തിനിരയായ പെണ്‍കുട്ടികളും അതിനു കാരണക്കാർ എന്ന തരത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻകൂടിയായിരുന്നു സോജൻ ഒരു മാധ്യമത്തോടു പ്രതികരിച്ചത്.
ഏതു സാഹചര്യത്തിലാണ് സോജൻ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നതു പ്രസക്തമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.