ലോക്സഭാ സമ്മേളനത്തിനു നാളെ തുടക്കം; നീറ്റ് വിഷയം പ്രക്ഷുബ്ധമാക്കും
Sunday, June 23, 2024 2:02 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തുടർച്ചയായി രണ്ടുതവണ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ നരേന്ദ്ര മോദി സർക്കാരിന് തുടർഭരണം ലഭിച്ചെങ്കിലും കൂട്ടുകക്ഷി ഭരണത്തിനു നിർബന്ധിതമായശേഷമുള്ള ലോക്സഭയുടെ ആദ്യസമ്മേളനത്തിനു നാളെ തുടക്കം.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ, ചർച്ചയില്ലാതെ ഏകപക്ഷീയമായി പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ, മണിപ്പുർ കലാപം, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ മുതൽ ദളിത് നേതാവും എട്ടു തവണ എംപിയുമായ കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നിഷേധിച്ചതു വരെയുള്ള പ്രശ്നങ്ങളിൽ 18-ാം ലോക്സഭയുടെ ആദ്യസമ്മേളനം പ്രക്ഷുബ്ധമാകും. സന്പൂർണ ബജറ്റ് അവതരണത്തിനായി ജൂലൈ അവസാനത്തോടെ പാർലമെന്റ് വീണ്ടും സമ്മേളിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് നാളെയും ചൊവ്വാഴ്ചയും പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കും. ഇതിനു ശേഷമാകും പുതിയ ലോക്സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകിയില്ലെങ്കിൽ സ്വതന്ത്ര ഭാരത ചരിത്രത്തിലാദ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കുമെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പാകും സർക്കാരിനു മുന്നിലുള്ള ആദ്യ വെല്ലുവിളി. ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏറ്റെടുത്താൽ അതും മോദിക്കു തലവേദനയാകും.
ലോക്സഭ നാളെ തുടങ്ങുമെങ്കിലും ബുധനാഴ്ചയാണു രാജ്യസഭാ സമ്മേളനം ആരംഭിക്കുക. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ ബുധനാഴ്ച രാവിലെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലടക്കം ജൂലൈ മൂന്നുവരെ നീളുന്ന ഹ്രസ്വ സമ്മേളനത്തിൽ ഊർജസ്വലരായ പ്രതിപക്ഷം കേന്ദ്രസർക്കാരിന്റെ വീഴ്ചകൾക്കെതിരേ പ്രതിഷേധം ഉയർത്തും. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ചു നേട്ടമുണ്ടാക്കിയ മമത ബാനർജിയുടെ തൃണമൂൽ കോണ്ഗ്രസ് പിണക്കം മാറ്റി കോണ്ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവുമായി പാർലമെന്റിൽ സഹകരിക്കും.
ഒരു ദശാബ്ദത്തിനിടെ ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഇല്ലാതെയുള്ള മോദിസർക്കാരിന്, അംഗബലത്തിലും നേതൃശക്തിയിലും വർധിതവീര്യമുള്ള പ്രതിപക്ഷത്തെയാകും നേരിടേണ്ടിവരിക. എന്നാൽ, പ്രധാന വകുപ്പുകളിലും മന്ത്രിമാരിലും മാറ്റം വരുത്താതെ മുൻ സർക്കാരിന്റെ അതേ രീതിയിലും നയത്തിലുമാകും പുതിയ എൻഡിഎ സർക്കാർ പാർലമെന്റിനെ അഭിമുഖീകരിക്കുക. ഏക സിവിൽ കോഡ് അടക്കം ആർഎസ്എസ് അജൻഡയിൽ ശേഷിക്കുന്ന മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണ്ട സുപ്രധാന നിയമനിർമാണങ്ങൾ പാസാക്കാൻ ഇനി മോദിക്കു കഴിഞ്ഞേക്കില്ല.
നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളും ക്രമക്കേടിനെത്തുടർന്നു റദ്ദാക്കിയ യുജിസി-നെറ്റ്, ജോയിന്റ് സിഎസ്ഐആർ-യുജിസി-നെറ്റ് പരീക്ഷകളുമാകും 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ മോദി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുക. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടും.
ദശലക്ഷക്കണക്കിന് വിദ്യാർഥികളെയും കുടുംബാംഗങ്ങളെയും ആശങ്കപ്പെടുത്തുകയും മത്സര പരീക്ഷകളുടെ വിശ്വാസ്യതയും പവിത്രതയും തകർക്കുകയും ചെയ്ത പ്രശ്നം പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.