ഒരു ദശാബ്ദത്തിനിടെ ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഇല്ലാതെയുള്ള മോദിസർക്കാരിന്, അംഗബലത്തിലും നേതൃശക്തിയിലും വർധിതവീര്യമുള്ള പ്രതിപക്ഷത്തെയാകും നേരിടേണ്ടിവരിക. എന്നാൽ, പ്രധാന വകുപ്പുകളിലും മന്ത്രിമാരിലും മാറ്റം വരുത്താതെ മുൻ സർക്കാരിന്റെ അതേ രീതിയിലും നയത്തിലുമാകും പുതിയ എൻഡിഎ സർക്കാർ പാർലമെന്റിനെ അഭിമുഖീകരിക്കുക. ഏക സിവിൽ കോഡ് അടക്കം ആർഎസ്എസ് അജൻഡയിൽ ശേഷിക്കുന്ന മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണ്ട സുപ്രധാന നിയമനിർമാണങ്ങൾ പാസാക്കാൻ ഇനി മോദിക്കു കഴിഞ്ഞേക്കില്ല.
നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളും ക്രമക്കേടിനെത്തുടർന്നു റദ്ദാക്കിയ യുജിസി-നെറ്റ്, ജോയിന്റ് സിഎസ്ഐആർ-യുജിസി-നെറ്റ് പരീക്ഷകളുമാകും 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ മോദി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുക. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടും.
ദശലക്ഷക്കണക്കിന് വിദ്യാർഥികളെയും കുടുംബാംഗങ്ങളെയും ആശങ്കപ്പെടുത്തുകയും മത്സര പരീക്ഷകളുടെ വിശ്വാസ്യതയും പവിത്രതയും തകർക്കുകയും ചെയ്ത പ്രശ്നം പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.