മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : രണ്ടാംഘട്ട പട്ടികയുമായി കോൺഗ്രസും ബിജെപിയും
Sunday, October 27, 2024 4:55 AM IST
ന്യൂഡല്‍ഹി: മഹാരാഷ് ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രണ്ടുദിവസംകൂടി അവശേഷിക്കേ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികളും പാർട്ടികളും.
ചൊവ്വാഴ്ചയ്ക്കകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിനാല്‍ കോണ്‍ഗ്രസും ബിജെപിയും എന്‍സിപിയും (ശരദ് പവാര്‍ വിഭാഗം) ഇന്നലെ സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി.
കോൺഗ്രസിന്റെ രണ്ടാം പട്ടികയിൽ 23 സ്ഥാനാർഥികളാണുള്ളത്. ഭുസാവലില്‍ രാജേഷ് തുക്കാറാം മാന്വത്കര്, ജല്‍ഗാവില്‍ സ്വാതി സന്ദീപ് വകേക്കര്, അക്കോട്ടില് മഹേഷ് ഗംഗനെ, വാര്‍ധയില്‍ ശേഖര്‍ പ്രമോദ്ബാബു ഷെന്‍ഡെ, സാവ്നറില് അനുജ സുനില്‍ കേദാര്‍, നാഗ്പുര്‍ സൗത്തില്‍ ഗിരീഷ് കൃഷ്ണറാവു പാണ്ഡവ് എന്നിവര്‍ മത്സരിക്കും. നേരത്തേ 48 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
നിലവിലുള്ള ആറ് എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ രണ്ടാം പട്ടിക. മൊത്തം 22 സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വാഷിമിലേയും ഗഡ്ചിരോളിയിലെയും സിറ്റിംഗ് എംഎല്‍എമാര്‍ക്കു സീറ്റ് നിഷേധിച്ച നേതൃത്വം അകോട്ട്, നാസിക് സെന്‍ട്രല്‍, പെന്‍, ഖഡക്സ്വാല, പൂനെ കന്റോണ്‍മെന്റ് ഉല്ലാസ്നഗര്‍ എന്നിവിടങ്ങളിലെ എംഎല്‍എമാര്‍ക്കു വീണ്ടും ടിക്കറ്റ് നൽകി. പട്ടികയില്‍ ഗോപിചന്ദ് പദാല്‍ക്കര്‍ (ജാട്ട്) രമേശ് കരാഡ് (ലാത്തൂര്‍ റൂറൽ) എന്നീ എംഎൽസിമാരും ഉണ്ട്.
22 അംഗങ്ങളെ ഉള്‍പ്പെടുത്തിയ രണ്ടാം പട്ടിക എന്‍സിപിയും (ശരദ് പവാര്‍ വിഭാഗം) പുറത്തുവിട്ടു. ഇതോടെ ശരദ് പവാര്‍ വിഭാഗത്തിന് 67 സ്ഥാനാര്‍ഥികളായി. ഇതിനു പിന്നാലെ പ്രചാരണവും അതിശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് 12 പൊതുയോഗങ്ങളിൽ പങ്കെടുക്കും. ഗോണ്ടിയ, അകോള, ധുളെ, മുംബൈ, നവിമുംബൈ ഉൾപ്പെടെയുള്ള മേഖലകളിലാണു പ്രധാനമന്ത്രി എത്തുക.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ ഇന്ത്യാ മുന്നണിക്കായി പ്രചാരണത്തിനെത്തും. ശിവസേനയുടെയും (ഉദ്ധവ്) എൻസിപിയുടെയും (ശരദ് പവാർ) ക്ഷണത്തെത്തുടർന്നാണിത്.
എഎപി മുംബൈയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും തീരുമാനം ഉപേക്ഷിച്ചതായി നേതാക്കൾ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കേജരിവാൾ സ്ഥിരീകരിച്ചു.