യമുനയിൽ മുങ്ങി പ്രതിഷേധിച്ച ബിജെപി നേതാവ് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
Sunday, October 27, 2024 4:55 AM IST
ന്യൂഡൽഹി: ആം ആദ്മി സർക്കാരിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യമുനാ നദിയിൽ മുങ്ങിക്കുളിച്ച ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യമുനാ നദിയെ 2025ഓടെ ശുദ്ധീകരിക്കുമെന്ന വാഗ്ദാനം എഎപി സർക്കാരിനു നിറവേറ്റാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണു ബിജെപി അധ്യക്ഷനായ വീരേന്ദ്ര സച്ച്ദേവ വേറിട്ട പ്രതിഷേധം നടത്തിയത്. എന്നാൽ യമുനയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ചതിനു പിന്നാലെ ശരീരമാസകലം ചൊറിച്ചിലും ശ്വസനതടസവും അനുഭവപ്പെട്ട സച്ച്ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഡൽഹി സർക്കാരിന്റെ അഴിമതിയിൽ യമുനയോട് മാപ്പു ചോദിച്ചാണ് സച്ച്ദേവ വെള്ളത്തിൽ മുങ്ങിയത്. എന്നാൽ, ബിജെപിയുടെ നാടകമാണ് സച്ച്ദേവയുടെ ആശുപത്രി പ്രവേശനമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രിയും എഎപി നേതാവുമായ ഗോപാൽ റായ് വിമർശിച്ചു.
ഡൽഹിയിൽ മലിനീകരണം രൂക്ഷമായതോടെ കഴിഞ്ഞദിവസങ്ങളിൽ വിഷലിപ്തമായ വെളുത്ത പതകൾ യമുനയുടെ പല ഭാഗങ്ങളിലും രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെ യമുനയിലെ ജലത്തിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.