‘ഷെൽകാൽ 500’ അടക്കം നാല് മരുന്നുകൾ വ്യാജമെന്ന് റെഗുലേറ്ററി അഥോറിറ്റി
സ്വന്തം ലേഖകൻ
Sunday, October 27, 2024 4:55 AM IST
ന്യൂഡൽഹി: വ്യാപകമായി ഉപയോഗിക്കുന്ന കാത്സ്യം സപ്ലിമെന്റായ ഷെൽകാൽ 500, പാൻ ഡി എന്നിവയുൾപ്പെടെ നാല് മരുന്നുകളുടെ സാന്പിളുകൾ വ്യാജമാണെന്ന് പരിശോധനയിലൂടെ കണ്ടെത്തിയെന്ന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അഥോറിറ്റി. ഇതോടൊപ്പം പാരസെറ്റമോൾ, കാത്സ്യം-വൈറ്റമിൻ ഡി3 ഗുളികകൾ, ഓക്സിറ്റോസിൻ, ഫ്ലുക്കാനസോൾ എന്നിവയുൾപ്പെടെ 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തവയാണെന്നും കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അഥോറിറ്റിയുടെ സെപ്റ്റംബറിലെ ഡ്രഗ് അലർട്ട് റിപ്പോർട്ടിൽ പറയുന്നു.
ആൽക്കേം ഹെൽത്ത് സയൻസ്, അരിസ്റ്റോ ഫാർമസ്യൂട്ടിക്കൽസ്, കാമില ഫാർമസ്യൂട്ടിക്കൽസ്, ഇന്നോവ ക്യാപ്റ്റൻ, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ്, ഇപ്ക ലബോറട്ടറീസ് തുടങ്ങിയ കന്പനികളുടെ മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. യൂറിമാക്സ് ഡി ടാബ്ലറ്റുകൾ, ഡെക്കഡുറബോളിൻ 25 ഇൻജക്ഷൻ തുടങ്ങിയവയാണ് വ്യാജമെന്ന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അഥോറിറ്റി കണ്ടെത്തിയ മറ്റു മരുന്നുകൾ.
ഏതെങ്കിലും മരുന്ന് സാന്പിളുകളുടെ ബാച്ച് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടാൽ ആ പേരിൽ വിൽക്കുന്ന മരുന്നുകളെല്ലാം നിലവാരമില്ലാത്തവയാകുന്നില്ലെന്നും ആ പ്രത്യേക ബാച്ച് മാത്രമാണു ഗുണനിലവാരമില്ലാത്തതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 3000 സാന്പിളുകൾ പരിശോധിച്ചതിൽ ഒന്നര ശതമാനം മാത്രമേ കാര്യക്ഷമമല്ലെന്നു കണ്ടെത്തിയിട്ടുള്ളൂവെന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജീവ് രഘുവംശി പറഞ്ഞു.