അതിർത്തിയിൽ സേനാ പിന്മാറ്റം
Sunday, October 27, 2024 4:55 AM IST
ന്യൂഡൽഹി: വർഷങ്ങൾ നീണ്ട സംഘർഷത്തിനു വിരാമമിട്ട് കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പിന്മാറിത്തുടങ്ങി.
ചൊവ്വാഴ്ചയോടെ ഇരുഭാഗത്തുമുള്ള സൈനികർ പൂർണമായും തങ്ങളുടെ മേഖലയിലേക്കു നീങ്ങും. കിഴക്കൻ ലഡാക്കിലെ ഡെപ്സംഗ്, ഡെംചോക് പ്രദേശങ്ങളിൽനിന്നുള്ള സൈനികരാണ് ആദ്യം പിന്മാറിയത്. മേഖലയിലെ താത്കാലിക സൈനികസംവിധാനങ്ങളും നീക്കും. 2020 ഏപ്രിലിനു മുന്‍പുള്ള അവസ്ഥയിലേക്കു നീങ്ങുകയാണു ലക്ഷ്യം.
റഷ്യയിലെ കസാനിൽ ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ നേരിൽക്കണ്ടിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മിലുള്ള ചർച്ചയ്ക്ക് ഇതിൽ ധാരണയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയിൽ സൈന്യത്തിനും നയതന്ത്രശ്രമങ്ങൾക്കും നിർണായക പങ്കുണ്ട്.
രാജ്യസുരക്ഷയ്ക്കായി സൈന്യം അതീവദുഷ്കര സാഹചര്യത്തിലാണു പ്രവര്‍ത്തിച്ചത്. സൈനിക പിന്മാറ്റത്തിലൂടെ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചെങ്കിലും കാര്യങ്ങൾ സാധാരണ നിലയിലാക്കാന്‍ സമയമെടുക്കും. പരസ്പരവിശ്വാസവും സഹകരണ സന്നദ്ധതയും സാവധാനം രൂപപ്പെടേണ്ടതാണെന്നും പൂനെയിൽ വിദ്യാർഥികളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.