ആൾക്കൂട്ട കൊലപാതകം: മരിച്ചയാളുടെ വീട്ടിൽ കണ്ടെത്തിയത് ബീഫ് അല്ലെന്നു റിപ്പോർട്ട്
സ്വന്തം ലേഖകൻ
Sunday, October 27, 2024 4:55 AM IST
ന്യൂഡൽഹി: പശുമാംസം കഴിച്ചുവെന്നാരോപിച്ച് ഹരിയാനയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയത് പശുമാംസം അല്ലെന്നു റിപ്പോർട്ട്. ബംഗാളിൽനിന്നുള്ള സാബിർ മാലിക് എന്ന തൊഴിലാളിയെ പശുസംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ കൊലപ്പെടുത്തി രണ്ടു മാസം കഴിഞ്ഞാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
വീട്ടിൽനിന്നു കണ്ടെത്തിയ മാംസം ഫരീദാബാദിലെ ലാബിൽ പരിശോധനയ്ക്കയച്ചപ്പോൾ പശുമാംസം അല്ലെന്നു വ്യക്തമായെന്ന് ഹരിയാനയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഓഗസ്റ്റ് 27നാണ് വീട്ടിൽ പശുമാംസം പാചകം ചെയ്തു കഴിച്ചുവെന്നാരോപിച്ച് സാബിർ മാലിക്കിനെയും സുഹൃത്തിനെയും ഹരിയാനയിലെ ചർഖി ദദ്രി ജില്ലയിൽ ആൾക്കൂട്ടം പിടികൂടി ക്രൂരമായി മർദിച്ചത്.
സുഹൃത്ത് ഓടി രക്ഷപ്പെട്ടുവെങ്കിലും സാബിർ മാലിക്കിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പത്തുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആറോളം പേരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.