പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു നാളെ തുടക്കം; മന്ത്രിമാരായി സുരേഷ് ഗോപി, ജോർജ് കുര്യൻ; പുതിയ പ്രതിച്ഛായയിൽ രാഹുൽ
Sunday, June 23, 2024 2:02 AM IST
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് നാളെ തുടക്കമാകുന്പോൾ കേരളത്തിന് അഭിമാനിക്കാനേറെ. ചരിത്രത്തിലാദ്യമായി കേരളത്തിൽ ബിജെപിക്കുവേണ്ടി വിജയക്കൊടി പാറിച്ച സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി നാളെ ലോക്സഭയിലെത്തും.
പാർലമെന്റ് അംഗമായിട്ടില്ലെങ്കിലും കേന്ദ്രസഹമന്ത്രിസ്ഥാനം ലഭിച്ച ജോർജ് കുര്യനും പാർലമെന്റിൽ കന്നിപ്രകടനത്തിന് വഴിതെളിഞ്ഞു. വയനാട്ടിലും റായ്ബറേലിയിലും മിന്നുന്ന ജയം നേടിയശേഷം റായ്ബറേലി സീറ്റ് നിലനിർത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താൽ അതിൽ കേരളത്തിനും അഭിമാനിക്കാം.
കേരളത്തിലെ 20ൽ 18 സീറ്റുകളും തൂത്തുവാരിയ യുഡിഎഫിന്റെ അംഗങ്ങൾ പതിനേഴാം ലോക്സഭയിലേതുപോലെ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യത്തിനു മുതൽക്കൂട്ടാകും. എട്ടാം തവണയും ലോക്സഭാംഗമായ കൊടിക്കുന്നിൽ സുരേഷിന് പ്രോട്ടെം സ്പീക്കർ സ്ഥാനം നഷ്ടമായെങ്കിലും ഡെപ്യൂട്ടി സ്പീക്കർ പദവി കിട്ടുമോയെന്ന് വൈകാതെ തീരുമാനമുണ്ടാകും.
കഴിഞ്ഞ തവണ രാജ്യസഭയിലേക്കു മാറിയ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിലെ മികച്ച വിജയത്തോടെ വീണ്ടും ലോക്സഭയിലെത്തും.
ഇവർക്കുപുറമെ കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂരും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും അടക്കമുള്ള മുതിർന്ന മലയാളി എംപിമാർ വീണ്ടും ഒരിക്കൽക്കൂടി ലോക്സഭയിലെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ. മുരളീധരൻ, രമ്യ ഹരിദാസ്, എ.എം. ആരിഫ് എന്നിവർക്കു പുറമെ മത്സരരംഗത്തുനിന്നു മാറിയ ടി.എൻ. പ്രതാപന്റെയും അസാന്നിധ്യമാണ് ഇത്തവണത്തെ മാറ്റം. പകരം, സിപിഎമ്മിന്റെ മുൻ മന്ത്രി കെ. രാധാകൃഷ്ണനും കേരള കോണ്‍ഗ്രസിന്റെ മുൻ എംപി കെ. ഫ്രാൻസിസ് ജോർജും ലോക്സഭയിലെ ശ്രദ്ധേയ സാന്നിധ്യമാകും.
ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി രാജ്യസഭാംഗമായി വീണ്ടുമെത്തും.
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹാരീസ് ബീരാനും സിപിഐയുടെ പ്രതിനിധി പി.പി. സുനീറും രാജ്യസഭയിലെ പുതുമുഖങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാകും പ്രതിപക്ഷ ഇന്ത്യ സഖ്യം രാജ്യസഭയിലും പാർലമെന്റിലാകെയും കേന്ദ്രസർക്കാരിനെതിരേ പോരിനിറങ്ങുക.