ഇവർക്കുപുറമെ കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂരും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും അടക്കമുള്ള മുതിർന്ന മലയാളി എംപിമാർ വീണ്ടും ഒരിക്കൽക്കൂടി ലോക്സഭയിലെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ. മുരളീധരൻ, രമ്യ ഹരിദാസ്, എ.എം. ആരിഫ് എന്നിവർക്കു പുറമെ മത്സരരംഗത്തുനിന്നു മാറിയ ടി.എൻ. പ്രതാപന്റെയും അസാന്നിധ്യമാണ് ഇത്തവണത്തെ മാറ്റം. പകരം, സിപിഎമ്മിന്റെ മുൻ മന്ത്രി കെ. രാധാകൃഷ്ണനും കേരള കോണ്‍ഗ്രസിന്റെ മുൻ എംപി കെ. ഫ്രാൻസിസ് ജോർജും ലോക്സഭയിലെ ശ്രദ്ധേയ സാന്നിധ്യമാകും.
ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി രാജ്യസഭാംഗമായി വീണ്ടുമെത്തും.
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹാരീസ് ബീരാനും സിപിഐയുടെ പ്രതിനിധി പി.പി. സുനീറും രാജ്യസഭയിലെ പുതുമുഖങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാകും പ്രതിപക്ഷ ഇന്ത്യ സഖ്യം രാജ്യസഭയിലും പാർലമെന്റിലാകെയും കേന്ദ്രസർക്കാരിനെതിരേ പോരിനിറങ്ങുക.