ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ചൂടുമാറാതെ ഇവിഎം വിവാദം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്താമെന്ന് സംശയമുയർത്തിയ ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കിന്റെ പ്രസ്താവനയാണ് വീണ്ടും ചൂടേറിയ ഇവിഎം ചർച്ചയ്ക്ക് ഇടയാക്കിയത്.
നിർമിത ബുദ്ധി ഉപയോഗിച്ചോ മാനുഷികബുദ്ധി ഉപയോഗിച്ചോ വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. ഈ സാധ്യത ചെറുതാണെങ്കിലും ഒഴിവാക്കാൻ സാധിക്കില്ലെന്നും മസ്ക് പറയുന്നു. പ്യൂർട്ടോ റിക്കോയിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകളിൽ തിരിമറി നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതു ചൂണ്ടിക്കാട്ടിയാണ് ഇവിഎം ഒഴിവാക്കണമെന്ന ആവശ്യവുമായി മസ്ക് രംഗത്തുവന്നത്.
ഇവിഎമ്മിൽ സംശയമുയർത്തിയ മസ്കിന്റെ പ്രതികരണത്തിനു പിന്നാലെ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങൾ ആർക്കും പരിശോധിക്കാൻ അനുവദിക്കാത്ത ബ്ലാക്ക് ബോക്സുകളാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ധാരാളമുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്വം ഇല്ലാതാകുന്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുകയാണെന്നും രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
വിഷയം ചർച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി.
ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ധർ പോലും ഇവിഎമ്മിൽ ക്രമക്കേട് സാധ്യമെന്നു പറയുന്പോൾ എന്തിനാണ് ഇവിഎം അടിച്ചേൽപ്പിക്കുന്നതെന്ന് ബിജെപി വിശദീകരിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. എന്നാൽ മസ്കിന്റെ വാദത്തിന് പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
ഇലോണ്‍ മസ്ക് ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയെക്കുറിച്ച് മനസിലാക്കാതെയാണു സംസാരിക്കുന്നതെന്നും അമേരിക്കയിലും മറ്റും നിർമിച്ചതുപോലെ സാധാരണ കംപ്യൂട്ടറുകൾ ഉപയോഗിച്ചു നിർമിച്ചവയല്ല ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകളെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്റർനെറ്റ് വഴിയോ ബ്ലൂടൂത്ത് വഴിയോ ബന്ധിപ്പിക്കാൻ സാധിക്കാത്ത രീതിയിലാണ് ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകൾ നിർമിച്ചിരിക്കുന്നതെന്നും ഇത് എങ്ങനെ നിർമിക്കണമെന്ന് അറിയില്ലെങ്കിൽ പരിശീലനം നൽകാമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇവിഎം അട്ടിമറിയെക്കുറിച്ചുള്ള ആരോപണങ്ങൾ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വന്ദന സൂര്യവംശി തള്ളി. വാർത്ത പ്രസിദ്ധീകരിച്ച മിഡ്-ഡേ പത്രത്തിനെതിരേ അപകീർത്തി കേസ് നല്‍കിയെന്ന് അവർ പറഞ്ഞു.
ഇവിഎം ബ്ലാക്ക് ബോക്സ്: രാഹുൽ ഗാന്ധി ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ബ്ലാക് ബാക്സ് ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ""ഇവിഎം പരിശോധിക്കാൻ ആർക്കും അനുവാദമില്ല. രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കയുണ്ട്. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വം നഷ്ടമാകുന്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു''-രാഹുൽ എക്സിൽ കുറിച്ചു.
മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ വോട്ടിംഗ് തിരിമറി വിവാദം ന്യൂഡൽഹി: മുംബൈ നോർത്ത് വെസ്റ്റിൽനിന്നുള്ള ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം എംപി രവീന്ദ്ര വൈകർക്കെതിരേ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചു എന്നടക്കമുള്ള ആരോപണങ്ങൾ ചൂടുപിടിക്കുകയാണ്. ഇതു ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ വോട്ടിംഗ് മെഷീനെതിരേ രംഗത്തുവന്നിട്ടുണ്ട്.
ഫലം പുറത്തുവന്ന നാലിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് വൈകറിന്റെ ഭാര്യാസഹോദരൻ ഇവിഎം അണ്‍ലോക്ക് ചെയ്തുവെന്ന ആരോപണത്തിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 48 വോട്ടുകൾക്കായിരുന്നു വൈകറിന്റെ വിജയം.