എന്നാൽ ആരോപണവിധേയയെ സ്ഥലംമാറ്റുക മാത്രമാണു ചെയ്തത്. രണ്ടു ദിവസം മുന്പ് 26ാം വാർഡ് കൗൺസിലറുടെ സമ്മർദത്താൽ അങ്കണവാടി തുറക്കാൻ നഗരസഭ ഉത്തരവിട്ടതായും പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാതെ പാർട്ടി നേതൃത്വം ചില തത്പരകക്ഷികൾക്ക് കീഴടങ്ങുകയാണെന്നും ഇവർ ആരോപിച്ചു.
ബഹിഷ്കരണ പ്രഖ്യാപനം നടത്തിയവരോടു മൂന്നു മണിക്കൂർ സമയത്തിനകം അങ്കണവാടി വിഷയവുമായി ബന്ധപ്പെട്ട കാര്യത്തിൽ തീർപ്പാക്കാമെന്നു നേതൃത്വം ഉറപ്പുനൽകി. എന്നാൽ അതുകഴിഞ്ഞ് സമ്മേളനത്തിനെത്താമെന്നായി പാർട്ടി അംഗങ്ങൾ.
നേതൃത്വം നഗരസഭാധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഇറക്കിയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കാൻ മൂന്നു മണിക്കൂറുകൾകൊണ്ട് കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ സമ്മേളനം ഉപേക്ഷിക്കുകയായിരുന്നു.
പാർട്ടി സെക്രട്ടറിയുടെയും കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെയും നാടായ മൊറാഴയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടി അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.
ബ്രാഞ്ച് സമ്മേളനം നടക്കാതെ പോയതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി മൊറാഴ ലോക്കൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് എത്രയും പെട്ടെന്ന് തർക്ക വിഷയം പരിഹരിച്ച് പാർട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണു വിവരം.