ചെക്ക്പോസ്റ്റുകളിലൂടെ മായംകലർന്ന പാൽ, എണ്ണ തുടങ്ങിയവ കടത്തുന്നതായുള്ള രഹസ്യവിവരത്തെതുടർന്ന് നിലവിൽ നടക്കുന്ന പരിശോധന കൂടുതൽ ശക്തമാക്കും. ചെക്ക്പോസ്റ്റുകളിലും പ്രത്യേകം സ്ക്വാഡുകൾക്കൊപ്പവും മൊബൈൽ ലാബ് സംവിധാനവും ഒരുക്കിയാണു പരിശോധനകൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
മായംകലർന്ന ചായപ്പൊടി, മുളകുപൊടി, അരിപ്പൊടി, പപ്പടം, ശർക്കര, കായവറുത്തത്, ശർക്കരവരട്ടി തുടങ്ങിയവ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം കടത്തുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.
ഓണവിപണി ലക്ഷ്യമിട്ട് വിപണിയിൽ മായംകലർന്നതും മോശം ചുറ്റുപാടുകളിൽ തയാറാക്കിയതുമായ ഭക്ഷണവസ്തുക്കൾ വില്പനയ്ക്കെത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നേരത്തേ പരിശോധന കർശനമാക്കിയിട്ടുണ്ട്. പച്ചക്കറി, മത്സ്യമാംസങ്ങൾ എന്നിവയിലെ കീടനാശിനിസാന്നിധ്യം ശാസ്ത്രീയപരിശോധനകൾക്കു വിധേയമാക്കും.
ഭക്ഷണപദാർഥങ്ങളിൽ മായം കണ്ടെത്തിയാൽ വൻപിഴശിക്ഷയും ജയിൽശിക്ഷയും നടപ്പാക്കാനാകുംവിധം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പഴുതടച്ചുള്ള തെളിവുശേഖരണവും സ്ക്വാഡുകൾ നടത്തും.