കീഴടങ്ങി അൻവർ തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഉന്നത പോലീസ് ഓഫീസർമാർക്കും എതിരേ ആരോപണങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചുവിട്ട നിലന്പൂർ എംഎൽഎ ഇന്നലെ തന്റെ മുൻ നിലപാടുകൾ മാറ്റി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അൻവറിന്റെ പ്രതികരണം.
എഡിജിപി എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയതിനു ശേഷമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടിയന്തര കൂടിക്കാഴ്ച സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നത്.
ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു മുൻ ദിവസങ്ങളിലെ നിലപാടുകളിൽനിന്ന് അൻവർ മാറ്റംവരുത്തി പ്രതികരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ അൻവർ അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി വിഷയങ്ങൾ ചർച്ചചെയ്തു. തുടർന്ന് എംഎൽഎ ഹോസ്റ്റലിലേക്കു മടങ്ങി. അവിടെവച്ചാണു മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും അത് അവസാനിച്ചെന്നും പ്രതികരിച്ച അൻവർ, അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. "പോലീസിലെ ഒരു വിഭാഗം നാണക്കേടുണ്ടാക്കി. അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്നത് തന്റെ ഉത്തരവാദിത്വമല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ'- അൻവർ പറഞ്ഞു.
ഇനി എല്ലാം മുഖ്യമന്ത്രിയും സർക്കാരും നോക്കട്ടെയെന്നും പറഞ്ഞ അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് മൗനം പാലിച്ചു. അൻവറിനു പിന്നിൽ ആരാണുള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്റെ പിന്നിൽ സർവശക്തനായ ദൈവം മാത്രമാണ് ഉള്ളതെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കേണ്ട കാര്യങ്ങൾ എഴുതിക്കൊടുത്തു. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സെക്രട്ടറിക്കും പരാതി നല്കും. അതോടെ തന്റെ ഉത്തരവാദിത്വം തീർന്നതായും അൻവർ പ്രതികരിച്ചു.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഉന്നതരുടെ ഫോണ്ചോർത്തൽ, കൊലപാതകം, സ്വർണക്കടത്ത് സംഘമായുള്ള ബന്ധം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളായിരുന്നു അൻവർ ഉന്നയിച്ചിരുന്നത്.