സര്‍ക്കാരിനെതിരേ കള്ളവാര്‍ത്തകള്‍ പടച്ചുവിടുന്ന യുട്യൂബറെ സംരക്ഷിക്കുന്ന എഡിജിപി സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖ്യശത്രുവാണ്. യുട്യൂബറെ എന്തിന് അജിത്കുമാര്‍ സഹായിച്ചു. 14 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കേസില്‍നിന്ന് അദ്ദേഹത്തെ സഹായിക്കുന്ന രീതിയില്‍ കേസ് കൈകാര്യം ചെയ്തത് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണ്. ഇത് മനസിലാക്കാനുള്ള സാമാന്യബുദ്ധി സര്ക്കാരിനില്ലേയെന്നായിരുന്നു അന്‍വറിന്റെ പരസ്യമായ ചോദ്യം. എം.ആര്. അജിത് കുമാറും എസ്പി സുജിത് ദാസും അടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി കേള്‍ക്കുന്നത് മുഖ്യമന്ത്രിയാണ്.
29 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ? അന്‍വര്‍ ചോദിച്ചു. അജിത്കുമാര്‍ ജയിലിലേക്കാണ് പോകുന്നത്. സുജിത് ദാസിന്റെ വഴി സെന്‍ട്രല്‍ ജയിലാണ്. കള്ളന് കഞ്ഞിവയ്ക്കുന്നവനാണ് മലപ്പുറം എസ്പി.
പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിനെതിരേ പാര വയ്ക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ തടുക്കേണ്ടത് തന്റെ ബാധ്യതയാണ്. അതാണ് താന്‍ നിറവേറ്റുന്നത്. തന്റെ ജീവന് അപകടത്തിലാണെന്നറിയാമെന്നും അന്‍വര്‍ വ്യക്തമാക്കി.
എല്ലാം കഴിഞ്ഞിട്ട് വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അദ്ദേഹത്തിന്റെ മോണിറ്ററിംഗില്‍ അന്വേഷണം നടത്തണമെന്ന് അപേക്ഷ നല്‍കും. മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനായി ജീവിക്കുന്ന വ്യക്തിയാണെന്നും പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു.
ടി.പി. രാമകൃഷ്ണൻ (എല്‍ഡിഎഫ് കണ്‍വീനര്‍) എഡിജിപി അജിത്കുമാര്‍, പി. ശശി എന്നിവര്‍ക്കെതിരായ പി.വി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കും. അന്‍വര്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങള്‍ പറയുന്നത്. സിപിഎമ്മുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ വിവരങ്ങള്‍ ആരായും. തെളിവുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും.