പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരേയുള്ള പി.വി. അൻവറിന്റെ വെല്ലുവിളികളും ആരോപണങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷിച്ചിരുന്ന പാർട്ടിയുടെ സൈബർ പോരാളികളൊക്കെ ഈ വിഷയത്തിൽ നിശബ്ദരാണ്. അൻവറിനെ എതിർത്തോ അനുകൂലിച്ചോ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടില്ല. അൻവറിന്റെ ആരോപണങ്ങൾക്കു കാരണമായി അണിയറയിൽ എന്താണു സംഭവിച്ചതെന്നു ചികയുന്ന തിരക്കിലാണു പാർട്ടി വൃത്തങ്ങൾ.
വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ മുന്നോട്ടു പോകാൻ കഴിയില്ല. അത്രയ്ക്ക് സ്ഫോടനാത്മകമായ ആരോപണങ്ങളാണ് അൻവർ പുറത്തുവിട്ടത്. വ്യവസായി കൂടിയായ പി.വി. അൻവർ ഒന്നുംകാണാതെ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഭരിക്കുന്ന പാർട്ടിയെ പിണക്കിയാൽ, നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന അൻവറിന്റെ പല വിവാദ വ്യവസായങ്ങളും പ്രതിസന്ധിയിലാകും. ആ സാഹചര്യത്തിൽ എന്താണ് അൻവർ ലക്ഷ്യമിടുന്നതെന്നത് സസ്പെൻസായി അവശേഷിക്കുന്നു.