ഇതിനിടെ ഒരു തിരക്കഥയും പൂർത്തിയാക്കി. 19 വയസിനപ്പുറം ജീവിച്ചത് വയനാട്ടിലാണെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ജന്മനാടിന്റെ ഗന്ധമുണ്ട്. ബസ്പുർക്കാനയിലെ ഫിഡിലിസ്റ്റ് ദേവസ്യ ചേട്ടനൊക്കെ ഉദാഹരണം.
പൊതുവഴിയിൽനിന്നു മാറിനടന്ന പ്രതിഭാധനൻ കൽപ്പറ്റ: ജീവിതത്തിന്റെ പൊതുവഴിയിൽനിന്നു മാറിനടന്ന പ്രതിഭാധനനാണു കെ.ജെ. ബേബി എന്ന ‘കനവ് ബേബി’. അടുത്തറിയാവുന്നവരെയെല്ലാം നൊന്പരപ്പെടുത്തുന്നതായി എഴുപതാം വയസിലെ അദ്ദേഹത്തിന്റെ വിയോഗം. ജീവിതകാലത്ത് ഇടപെട്ട മേഖലകളിലെല്ലാം മായാത്ത അടയാളം പതിച്ച കലാകാരനും വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യകാരനും മനുഷ്യസ്നേഹിയുമായിരുന്നു ബേബി. വിദ്യാഭ്യാസത്തിൽ തനതു കാഴ്ചപ്പാടുകളാണ് അദ്ദേഹം പുലർത്തിയത്.
വിദ്യാഭ്യാസം പ്രായോഗികവും തൊഴിൽ അധിഷ്ഠിതവുമാകണമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. ഇതാണു മൂന്നു പതിറ്റാണ്ടുമുൻപ് നടവയലിനു സമീപം ചീങ്ങോട് ഗ്രാമത്തിൽ പരന്പരാഗത രീതികളിൽനിന്നു വ്യതിചലിച്ച് ‘കനവ്’ എന്ന പേരിൽ ഗുരുകുല സന്പ്രദായത്തിൽ വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തിനു പ്രചോദനമായത്. സംഭാവനയായി ലഭിച്ച ആറേക്കർ മണ്ണിൽ കോളജ് അധ്യാപികയായ ജീവിതസഖി ഷേർലിയുടെയും പ്രോത്സാഹനത്തിലാണ് ‘കനവ്’ വളർന്നതും കനൽപോലെ ജ്വലിച്ചതും. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ-സാംസ്കാരിക-തൊഴിൽ ഉന്നമനമാണ് കനവിലൂടെ ബേബി-ഷേർലി ദന്പതികൾ ഉന്നമിട്ടത്.
വർഷങ്ങൾ നീണ്ട അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിലുടെ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള അനേകം കുട്ടികള ുടെ കണ്ണുതുറപ്പിക്കാൻ ‘കനവി’നു കഴിഞ്ഞു. നിരവധി ബഹുമുഖ പ്രതിഭകളെയാണ് ചിട്ടയായ ശിക്ഷണത്തിലൂടെ ബേബി വാർത്തെടുത്തത്. 2006ലാണു ബേബി ‘കനവ്’ പ്രവർത്തനങ്ങളിൽനിന്നു പിൻമാറിയത്. സ്ഥാപനത്തിന്റെ അമരം മുതിർന്ന പഠിതാക്കളെ ഏൽപ്പിച്ചായിരുന്നു പിന്മാറ്റം. 24 അംഗ ട്രസ്റ്റ് ‘കനവിനെ’ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്.
രാഷ്ട്രീയത്തിൽ തീവ്ര ഇടതുപക്ഷ നിലപാട് സൂക്ഷിച്ചിരുന്ന ബേബി സാംസ്കാരിക വേദി പ്രവർത്തകനായിരുന്നു. സ്വന്തം രാഷ്ട്രീയ നിലപാടിന്റെയും അടിച്ചമർത്തപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെയും പകർന്നാട്ടമാണ് നാട്ടുഗദ്ദിക എന്ന നാടകത്തിന്റെ രചനയിലൂടെയും തെരുവോര അവതരണങ്ങളിലുടെയും അദ്ദേഹം നിർവഹിച്ചത്. ഭരണകൂടത്തിന്റെ എതിർപ്പും ഭീഷണിയും അവഗണിച്ചാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടുഗദ്ദിക ജനങ്ങളുമായി സംവദിച്ചത്. വയനാട് സാംസ്കാരിക വേദി 1981 മേയ് 22ന് കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കുന്പോഴാണ് ബേബി ഉൾപ്പെടെ 18 നാടകപ്രവർത്തകർ അറസ്റ്റിലായത്.
എഴുത്തുകാരൻ എന്ന നിലയിൽ ബേബിയുടെ സർഗശേഷിക്കും ദുർബല ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും അടിവരയിടുന്നതാണ് മാവേലിമന്റം എന്ന നോവൽ. അടിമത്തത്തിന്റെ ചങ്ങലയിൽ ബന്ധിതരായി ചൂഷണവും പീഡനവും നേരിടുന്ന ഗോത്രസമൂഹത്തിന്റെ ജീവിതം തുറന്നുകാട്ടുന്നതായിരുന്നു കേരളത്തിനകത്തും പുറത്തും സാഹിത്യലോകം ചർച്ച ചെയ്ത മാവേലിമന്റം. ഈ രചനയിലൂടെയാണ് 1994ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും മുട്ടത്തുവർക്കി അവാർഡും അദ്ദേഹത്തിനു ലഭിച്ചത്. നാട്ടുഗദ്ദികയിലൂടെ ഭാരത് ഭവൻ പുരസ്കാരവും ബേബി നേടിയിരുന്നു.
ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയും ബേബിയുടെ രചനകളാണ്. പ്രാക്തന ഗോത്രവർഗത്തിലെ കാട്ടുനായ്ക്കരുടെ ജീവിതം പ്രമേയമാക്കി 2003ൽ ഒരുക്കിയ ‘ഗുഡ’യിലൂടെ ചലച്ചിത്രലോകത്തും ബേബി സാന്നിധ്യം അറിയിച്ചിരുന്നു.