കോഴിക്കോട്: കീഴുദ്യോഗസ്ഥർ സത്യവാങ്മൂലവും വസ്തുതാ റിപ്പോർട്ടും നൽകാത്തതിനാൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു ഹൈക്കോടതിയിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് ജില്ലാ കളക്ടർമാർക്കും ആർഡിഒമാർക്കും കത്തയച്ചു. കോടതിയലക്ഷ്യത്തിനു കോടതിയിൽ ഹാജരായി ശകാരം കേൾക്കേണ്ടി വരുന്നതു കീഴുദ്യോഗസ്ഥരുടെ വീഴ്ച കാരണമെന്നാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇനി ഇത്തരം നടപടികൾ ഒഴിവാക്കാൻ സർക്കാർ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള വസ്തുതാ റിപ്പോർട്ടും സത്യവാംങ്മൂലവും യഥാസമയം നൽകണം. കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കേസുകളിൽ കീഴുദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം തലവേദനയായ സാഹചര്യത്തിലാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടി. കോടതികളിൽനിന്നുള്ള പ്രതികൂല അഭിപ്രായങ്ങളും ഉത്തരവുകളും ഒഴിവാക്കാൻ നിശ്ചിതസമയത്തിനുള്ളിൽ ആവശ്യമായ രേഖകൾ നൽകുന്നതിൽ കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ലാൻഡ് റവന്യു കമ്മീഷണർക്കും നിർദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.