തൊട്ടടുത്ത ദേലംപാടി പഞ്ചായത്തിൽ പുലി കെണിയിൽപെട്ട് ചത്തതോടെ മാത്രമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് തയാറായത്.
അവിടെയും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും അടിക്കടി കാണാതാകുന്ന സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനു പിന്നിൽ കാട്ടുപൂച്ചയോ പട്ടിപ്പുലിയോ ആകാമെന്നായിരുന്നു അതുവരെ വനംവകുപ്പിന്റെ നിഗമനം. മുളിയാറിൽ പുലിപ്പേടി മൂലം നാളുകളായി കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ വിടാൻപോലും കഴിയാത്ത നിലയാണ്. സന്ധ്യ കഴിഞ്ഞാൽ റോഡിലൂടെ നടന്നുപോകാൻ ആളുകൾ ഭയക്കുന്നു.
രാത്രികാലങ്ങളിൽ റോഡിലൂടെ വാഹനങ്ങളിൽ യാത്രചെയ്ത പലരും പുലിയെ നേരിൽ കണ്ടതായി പറയുന്നുണ്ട്. നിരവധി വീടുകളിൽനിന്ന് നായ്ക്കളെ കാണാതായിട്ടുണ്ട്. ആലംപറമ്പിൽ രണ്ടു കാട്ടുപന്നികളുടെ ജഡം പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പറമ്പിൽ കെട്ടിയിരുന്ന ഒരു പശുവിനെയും കഴുത്തിന് മുറിവേറ്റ് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇരിയണ്ണി, പായം, കുറ്റിയടുക്കം ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ഇത്രയൊക്കെയായിട്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനോ കൂട് സ്ഥാപിക്കുന്നതടക്കമുള്ള ഗൗരവമായ നടപടികൾ സ്വീകരിക്കാനോ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.