തിരുവനന്തപുരം: നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ പീഡനം നടന്ന സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പു നടത്തി. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ നടിയുമായി എത്തിയാണ് തെളിവെടുപ്പു നടത്തിയത്.
പൂർണമായും വീഡിയോ ചിത്രീകരണം നടത്തിയാണ് തെളിവെടുപ്പു നടത്തിയത്. പരാതിക്കാരിക്കൊപ്പം എത്തിയ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സംഭവം നടന്ന 2016 ജനുവരി 28ന് സിദ്ദിഖ് ഇവിടെ താമസിച്ചിരുന്നതിന്റെ രേഖകൾ അന്വേഷണ സംഘം നേരത്തെ കണ്ടെടുത്തിരുന്നു.
നഗരത്തിൽ ഒരു സിനിമാ പ്രിവ്യൂവിന് എത്തിയപ്പോൾ ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവനടിയുടെ പരാതി. പ്രിവ്യൂവിന് ശേഷം സിനിമാ ചർച്ചയ്ക്കായി എന്ന പേരിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും അവർ മൊഴി നൽകിയിരുന്നു. സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പോലീസിന് നൽകിയ മൊഴിയിലുള്ളത്. ഇതിന് പിന്നാലെ നടിയിൽ നിന്ന് രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്കു പോലീസ് കടക്കും. ആദ്യഘട്ട അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ ചോദ്യം ചെയ്യൽ ഉൾപ്പടെയുളള നടപടികളിലേക്ക് കടക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.