ഇപിയെ കണ്‍വീനർ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യത്തിൽ ചികിത്സയിലുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി എം.വി. ഗോവിന്ദൻ സംസാരിച്ചു.
തീരുമാനവുമായി മുന്നോട്ടുപോകാൻ യെച്ചൂരി പച്ചക്കൊടി കാട്ടിയതു ഗോവിന്ദനു കൂടുതൽ കരുത്തേകി. ഇപി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ മറ്റു നടപടികൾ സംസ്ഥാന നേതൃത്വത്തിനു സ്വീകരിക്കാനാകില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുകയും പാർട്ടി നടപടിക്കു ശേഷം സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് ഇപി മടങ്ങിയതും ഗുരുതരമായ അച്ചടക്കലംഘനമാണ്.
ഇതുകൂടി കണ്ടാണു പാർട്ടിക്കു മുകളിൽ ആരും വളരില്ലെന്നു എം.വി. ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയത്. പാർട്ടി സംഘടനാവലയത്തിനു പുറത്തക്ക് ഇപി ഇനി പോയാൽ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത അച്ചടക്ക നടപടികളിലേക്കു സിപിഎം പോകും.
ഒന്നും പറയാനില്ല:ഇ.പി. ജയരാജൻ കണ്ണൂർ: സംസ്ഥാന കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ ഇന്നലെ രാവിലെ കണ്ണൂരിലെത്തിയ ഇ.പി. ജയരാജൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ രാവിലെ കണ്ണൂരിലെത്തി കാറിലാണ് വീട്ടിലേക്കു പോയത്.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒന്നും പറയാതെ ഇപി വീട്ടിലേക്കു കയറിപ്പോയി. ഒന്നും പറയാനില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളെ വിളിക്കാമെന്നും പറഞ്ഞ ജയരാജൻ, വീടിനുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു.