ജൂബിലിവർഷം ഈശോമിശിഹായുടെ ജനനത്തിന്റെ അനുസ്മരണമായി 2025-ാം ആണ്ടിനെ സാധാരണ ജൂബിലിവർഷമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ.
പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ "പ്രത്യാശയുടെ തീർഥാടകരാകുവിൻ’ എന്ന ആഹ്വാനമാണ് പരിശുദ്ധ പിതാവ് ജൂബിലിവർഷത്തിൽ നല്കുന്നത്. നമ്മുടെ കർത്താവിലുള്ള വിശ്വാസത്തെ സഭയിലൂടെ ആഘോഷിക്കുക എന്നതാണു ജൂബിലിവർഷത്തിന്റെ ലക്ഷ്യമായി നല്കിയിരിക്കുന്നത്.
"പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ജൂബിലിയാഘോഷത്തിനുള്ള മാർഗരേഖ നമുക്കു നല്കപ്പെട്ടിട്ടുണ്ട്. 2024 ഡിസംബറിൽ ജൂബിലിക്ക് അടുത്ത ഒരുക്കത്തിനായുള്ള പ്രാർഥനാദിനങ്ങളായി ആചരിക്കണം.
2024 ഡിസംബർ 24നു രാത്രി എല്ലാ കത്തീഡ്രൽപള്ളികളിലും തുടർന്നുവരുന്ന ഞായറാഴ്ച എല്ലാ ഇടവകപള്ളികളിലും ജൂബിലിവർഷം, ജൂബിലിതിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. ജൂബിലിവർഷത്തിന്റെ ലോഗോ ഉൾപ്പെടുന്ന ഫലകം എല്ലാ പള്ളികളിലും സ്ഥാപിക്കേണ്ടതാണ്. ജൂബിലിവർഷത്തിൽ തിരുസഭാമാതാവു തന്റെ മക്കൾക്കു നല്കുന്ന വിവിധങ്ങളായ വരപ്രസാദവഴികളെയും ദണ്ഡവിമോചനങ്ങളെയും വ്യക്തമാക്കിക്കൊണ്ടുള്ള ഇടയലേഖനം രൂപതാധ്യക്ഷന്മാർ നല്കും.
പരിശുദ്ധ കുർബാന, അനുരഞ്ജനകൂദാശ എന്നിവയിൽ അധിഷ്ഠിതമായതും തീർഥാടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ കർമപദ്ധതിയാണ് രൂപതാതലങ്ങളിൽ നടപ്പിലാക്കേണ്ടത്. സഭയിലുടനീളം പ്രത്യാശയുടെ പുതിയ പ്രകാശം പരക്കാനും കൂട്ടായ്മയുടെയും സഭാസ്നേഹത്തിന്റെയും പുതിയ വസന്തം വിരിയാനും ജൂബിലിവർഷം നിമിത്തമാകട്ടെ എന്നു പ്രാർഥിക്കുന്നു.
പുതിയ ഇടയന്മാർ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിൽ നിയമിതനായി. അറിയപ്പെടുന്ന മനഃശാസ്ത്രവിശാരദനും സാമൂഹിക ആത്മീയമേഖലകളിലെ നലംതികഞ്ഞ നായകനുമായ നിയുക്ത ആർച്ച്ബിഷപ്പിനു സഭയുടെ മുഴുവൻ പ്രാർഥനാമംഗളങ്ങൾ നേരുന്നു.
പിതൃസഹജമായ വാത്സല്യത്തോടും സീറോമലബാർസഭയുടെ പാരമ്പര്യങ്ങളോടുമുള്ള അവികലമായ വിശ്വസ്തതയോടും കുലീനമായ ശാന്തതയോടുംകൂടി 22 വർഷങ്ങൾ ചങ്ങനാശേരി അതിരൂപതയിൽ മേല്പട്ടശുശ്രൂഷ നിർവഹിച്ച മാർ ജോസഫ് പെരുന്തോട്ടം പിതാവിനോടു സീറോമലബാർസഭ ഏറെ കടപ്പെട്ടിട്ടുണ്ട്. പിതാവിന്റെ സേവനങ്ങളെ ആദരവോടെ സ്മരിച്ചുകൊണ്ടു താപസതുല്യമായ പിതാവിന്റെ വഴികളെ കർത്താവു തുടർന്നും അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഭൂവിസ്തൃതികൊണ്ടു ഭാരതത്തിലെ ഏറ്റവും വലിയ രൂപതയായ ഷംഷാബാദിന്റെ രണ്ടാമത്തെ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നിയമിതനായി. സഭയുടെ പ്രേഷിതമുഖമായി മാറാൻ പിതാവിനു കഴിയട്ടെയെന്നു പ്രാർഥിക്കുന്നു.
ഏകീകൃത വിശുദ്ധകുർബാനയർപ്പണം സഭയുടെ ഏകീകൃത കുർബാനക്രമം എല്ലാ രൂപതകളിലും നടപ്പിലാക്കാനുള്ള 2021ലെ സിനഡുതീരുമാനം സഭയിലുടനീളം മാറ്റമില്ലാതെ തുടരുന്നതാണ്. എന്നാൽ, ഈ തീരുമാനം പൂർണമായും നടപ്പിലാക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്.
സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളം-അങ്കമാലി അതിരൂപതയെ മനസിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്.
ഇതിന്റെ ഭാഗമായി, ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ ചൊല്ലിത്തുടങ്ങുന്ന പള്ളികളിലെ വൈദികർക്കു സഭാപരമായ നടപടികളിൽനിന്നു താത്കാലികമായി ഇളവുനല്കുമെന്ന് അറിയിച്ചിരുന്നു.
ഏകീകൃത കുർബാനയർപ്പണം അതിരൂപത മുഴുവനിലും നടപ്പിലാക്കാനായി ബോധവത്കരണത്തിനുവേണ്ടിയുള്ള സാവകാശമായിട്ടാണ് ഈ ഇളവു നല്കിയത്. ഈ നിർദേശം നൂറിലധികം പള്ളികളിൽ നടപ്പിലായെങ്കിലും അതിരൂപതയിലെ മറ്റു പള്ളികൾ ഇക്കാര്യത്തിൽ പുലർത്തുന്ന വൈമുഖ്യത്തെ യാതൊരു വിധത്തിലും നീതീകരിക്കാനാവില്ല. ഇത്തരം നിലപാടുകൾ കുറ്റകരമായിക്കണ്ടു നടപടികൾ സ്വീകരിക്കുന്നതാണ്.
ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കിയ പള്ളികളിൽ പലതിലും ആത്മാർഥമായ സമീപനം പ്രകടമായില്ല എന്ന പരാതി നിലവിലുണ്ട്. ഒരുമിച്ചുനടക്കാനുള്ള സിനഡിന്റെ പരിശ്രമങ്ങളെ ശരിയായ അർഥത്തിൽ മനസിലാക്കി സഹകരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും സമർപ്പിതരോടും അല്മായരോടും സിനഡ് ആവശ്യപ്പെടുകയാണ്.
ഏറെ വെല്ലുവിളികൾക്കിടയിലും അപ്പസ്തോലികധീരതയോടെ സിനഡിന്റെ തീരുമാനം നടപ്പിലാക്കിയ വൈദികരെയും ഇടവകകളെയും സിനഡ് ആദരപൂർവം സ്മരിക്കുന്നു.
അതിരൂപതയിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിനു നല്കിയിട്ടുണ്ട്. ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോട് എല്ലാവരും സർവാത്മനാ സഹകരിക്കണമെന്നു സിനഡ് ആവശ്യപ്പെടുന്നു.