ശന്പളം കിട്ടാതെ വന്നതോടെ പരിശീലകരേറെയും കടുത്ത പ്രതിസന്ധിയിലുമായി. സ്പോർട്സ് ഹോസ്റ്റൽ കുട്ടികൾക്കു ഭക്ഷണത്തിനായി സാധനങ്ങൾ പലചരക്ക് കടയിൽനിന്ന് ഉൾപ്പെടെ കടമായി വാങ്ങിയാണു കഴിഞ്ഞ മൂന്നു മാസമായി മുന്നോട്ടു പോകുന്നത്. എത്രനാൾ ഇത്തരത്തിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്നു കടമായി സാധനങ്ങൾ ലഭിക്കുമെന്നൊരുറപ്പുമില്ലെന്നു ഹോസ്റ്റൽ അധികൃതർതന്നെ വ്യക്തമാക്കുന്നു.
കായിക പരിശീലകരെക്കൂടാതെ സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിലിലേയും ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിലെയും ക്ലറിക്കൽ ജീവനക്കാരും ശന്പളത്തിനായി കാത്തിരിപ്പു തുടരുകയാണ്. സർക്കാരിൽനിന്നു കൃത്യമായി ഫണ്ടുകൾ ലഭിക്കാത്തതാണ് ഈ പ്രതിസന്ധിക്കു കാരണമെന്നാണു സൂചന.
സ്കൂൾ, കോളജ് തലങ്ങളിലെ ഹോസ്റ്റലുകളിലായി ഏകദേശം 3000 ത്തോളം കായികതാരങ്ങളാണു പരിശീലിക്കുന്നത്. ഇതിനിടെ, തങ്ങളുടെ ദുരിതം നേരിട്ട് കായിക മന്ത്രിയെ അറിയിക്കാനായി ഇന്ന് ഒരുപറ്റം കായികാധ്യാപകർ മന്ത്രിയെ സന്ദർശിക്കാനും നീക്കമുണ്ട്.