അഞ്ചു വർഷത്തിനുശേഷം റിപ്പോ നിരക്ക് കുറച്ചു
Saturday, February 8, 2025 3:28 AM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു വർഷത്തിനിടെ ആദ്യമായി റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറഞ്ഞ് 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമാകും. സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോ നിരക്ക് കുറച്ചത്.
2020 മേയിലാണ് ആർബിഐ അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അന്ന് 40 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ നിരക്ക് നാലു ശതമാനത്തിലാക്കിയിരുന്നു. പിന്നീട് അഞ്ചു വർഷത്തിനിടെ നടന്ന പതിനൊന്ന് യോഗങ്ങളിലും ആർബിഐ പലിശനിരക്ക് കുറച്ചിട്ടില്ല. നിരക്ക് കുറവ് വരുന്നതോടെ ഭവന, വാഹന, കാർഷിക, വിദ്യാഭ്യാസം തുടങ്ങി മറ്റ് വായ്പകളുടെയും പലിശനിരക്ക് കുറയും.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശനിരക്കാണ് റിപ്പോ. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയത്. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.50 ശതമാനത്തിൽ തുടരുകയാണ്. അന്ന് പണപ്പെരുപ്പം പിടിച്ചുനിർത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽനിന്ന് 6.50 ശതമാനമായി ഉയർത്തിയിരുന്നു.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഐകകണ്ഠ്യേനയാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.