വില്ലുപുരം: തമിഴ്രാഷ്ട്രീയത്തെ അടക്കിഭരിക്കുന്ന ദ്രാവിഡ കക്ഷികളെ വെല്ലുവിളിച്ച് ഇളയദളപതി വിജയ് നേതൃത്വം നൽകുന്ന ‘തമിഴക വെട്രി കഴക’ത്തിന്റെ (ടിവികെ) അരങ്ങേറ്റം.
ദ്രാവിഡ മാതൃകയെന്ന പേരിൽ ജനവിരുദ്ധ നയങ്ങളിലൂടെ സർക്കാർ വിഡ്ഢികളാക്കുകയാണെന്നും ജനങ്ങൾക്കൊപ്പംനിന്ന് അതിനെ നേരിടുമെന്നുമുള്ള പ്രഖ്യാപനത്തോടെ ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം ഇന്നലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടന്നു.
ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് 86 ഏക്കറോളം നീണ്ട സമ്മേളനവേദയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സിനിമാ സ്റ്റൈൽ സംഭാഷണങ്ങളിലൂടെ വിജയ് കൈയിലെടുക്കുകയായിരുന്നു.
ഡിഎംകെ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച വിജയ് പുതിയ പാർട്ടിയുടെ പ്രവർത്തനലക്ഷ്യങ്ങളും വിശദീകരിച്ചു. സിനിമയുടെ സ്വാധീനത്തിൽ ഉരുത്തിരിഞ്ഞ ദ്രാവിഡ സങ്കൽപ്പം മറയാക്കി ഒരു കുടുംബം തമിഴ് ജനതയെ കൊള്ളയടിക്കുകയാണെന്ന് ഡിഎംകെ ഭരണത്തെ പരാമർശിച്ച് വിജയ് ആരോപിച്ചു.
തമിഴ്രാഷ്ട്രീയത്തിനു ടിവികെ പുതിയൊരു ദിശാബോധം നൽകും. സഖ്യകക്ഷികൾക്കു ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ മുന്നണി രൂപീകരണസാധ്യതയും വിജയ് തുറന്നിട്ടു.
“ഏതെങ്കിലും കക്ഷിയെ പേരെടുത്തു വിമർശിക്കാനല്ല നാമിവിടെ ഒത്തുചേർന്നിരിക്കുന്നത്. മറിച്ച് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനാണ്”-സൂപ്പർ താരത്തിന്റെ പ്രഖ്യാപനത്തെ കൈയടികളോടെ സദസ് ഏറ്റുവാങ്ങി. രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണ്. ഭയമില്ലാതെയാണു രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്- അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും സുരക്ഷ, സമത്വത്തിന് പ്രാതിനിധ്യ റിസർവേഷൻ, ജാതി സെൻസസ് തുടങ്ങിയ ആവശ്യങ്ങൾ ടിവികെ നടപ്പാക്കും. പാർട്ടി നേതൃത്വത്തിൽ സ്ത്രീകൾ കൂടുതലായി എത്തുമെന്നു പറഞ്ഞ അദ്ദേഹം മരിച്ചുപോയ സഹോദരി വിദ്യയുടെ പേര് എടുത്തുപറയുകയും ചെയ്തു.
തമിഴ്സിനിമയുടെ വർണപ്പകിട്ടുകളെല്ലാം വേദിയിലും അവതരിപ്പിച്ചിരുന്നു. സമ്മേളനവേദയിലേക്കു വിജയ് കടന്നുവന്നതും സിനിമയിൽ നായകൻ കടന്നുവരുന്നതിനു സമാനമായാണ്. സമ്മേളനനഗരിയിലെ വേദിക്കു സമീപം 50 അടിയിലേറെ ഉയരമുള്ള താരത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ഇതൊടൊപ്പം തമിഴ്നാട്ടിലെ പ്രമുഖ വ്യക്തികളുടെ കട്ടൗട്ടുകളും ഉണ്ടായിരുന്നു.
മാതാപിതാക്കളുടെ പൂർണപിന്തുണയോടെയാണു രാഷ്ട്രീയ പ്രവേശനമെന്ന സൂചന നൽകിയ വിജയ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയശേഷമാണ് സമ്മേളനവേദിയിലേക്കു പ്രവേശിച്ചത്. മണിക്കൂറുകൾ നീണ്ട പൊതുസമ്മേളനത്തിനു പിന്നാലെ ഇന്നലെ രാത്രിയോടെ വിക്രവാണ്ടിയിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തിരുച്ചി-ചെന്നൈ ദേശീയപാതയുടെ ഇരുഭാഗത്തുമായി മുണ്ടിയന്പാക്കംവരെ പത്തുകിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണു രൂപപ്പെട്ടത്.
നേരത്തേ സമ്മേളനവേദിയിൽ നിർജലീകരണം മൂലം നിരവധി പ്രവർത്തകർക്കു ബോധക്ഷയമുണ്ടായി. പ്രവർത്തകർക്ക് ഭക്ഷണപ്പൊതികളും വെള്ളവും സംഘാടകർ വൻതോതിൽ കരുതിയിരുന്നു. സുരക്ഷയ്ക്കായി ആറായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.
15 വാതിലുകളിലൂടെയാണ് ആളുകളെ വേദിയിലേക്കു കടത്തിവിട്ടത്. പാർക്കിംഗിനായി സമീപത്തെ 207 ഏക്കറും സംഘാടർ സജ്ജമാക്കിയിരുന്നു. അതിനിടെ വാഹനാപകടത്തിൽ ഷേക്ക്ഹൂസൈൻപേട്ടിൽ മൂന്ന് ടിവികെ പ്രവർത്തകർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു.
തമിഴക രാഷ്ട്രീയത്തിലെ പുതുനായകൻ തമിഴ്സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സി. ജോസഫ് വിജയ് എന്ന അമ്പതുകാരന്റെ നേതൃത്വത്തിലുള്ള "തമിഴക വെട്രി കഴക’ത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനമാണു വില്ലുപുരത്തെ വിക്രവണ്ടിയില്‍ ഇന്നലെ നടന്നത്.
രാഷ്ട്രീയകക്ഷി രൂപീകരിക്കുമെന്ന ഒരു ദശകത്തിലേറെ പഴക്കമുള്ള അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണു ടിവികെയെക്കുറിച്ച് വിജയ് ആദ്യമായി സംസാരിച്ചത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു.
ഓഗസ്റ്റ് 22ന് ചെന്നൈ പനയൂരിലുള്ള ടിവികെ ആസ്ഥാനത്ത് പാര്‍ട്ടിയുടെ കൊടിയും ഗാനവും അവതരിപ്പിച്ചതോടെ ഒട്ടേറെ യുവാക്കൾ വിജയ്ക്കൊപ്പം പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങി. ടിവികെയെ രാഷ്ട്രീയകക്ഷിയായി തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചുവെന്ന് സെപ്റ്റംബറിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ താരം അറിയിക്കുകയും ചെയ്തു.
ഫോര്‍ച്യൂണ്‍ ഇന്ത്യ മാഗസിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം നികുതി നല്കുന്ന താരങ്ങളില്‍ രണ്ടാമനാണ് വിജയ്. 1992ല്‍ അച്ഛന് എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത "നാളൈ തീര്‍പ്പ്’ എന്ന ചിത്രത്തില്‍ നായകനായാണു വെള്ളിത്തിരയില്‍ സജീവമാകുന്നത്.
എഴുപതോളം സിനിമകളിൽ വേഷമിട്ട വിജയ്, ബാലതാരമായാണ് ആദ്യം കാമറയുടെ മുന്നിലെത്തിയത്. ഏറ്റവും പുതിയ ചിത്രമായ ഗോട്ട്, ബോക്സ് ഓഫീസില്‍ 300 കോടിയിലേറെ രൂപ നേടിയിരുന്നു. ദളപതി 69 എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണെന്നും ജനസേവനമാണ് തുടര്‍ന്നുള്ള ദൗത്യമെന്നും നടന് പ്രഖ്യാപിച്ചിരുന്നു.