ന്യൂഡൽഹി: രത്തൻ ടാറ്റയുടെ പിൻഗാമിയാകുമെന്നു കരുതിയ അർധ സഹോദരൻ നോയൽ ടാറ്റയ്ക്ക് എന്താണു സംഭവിച്ചത്. അദ്ദേഹത്തിന്റെ അയോഗ്യത എന്തായിരിക്കും. അടുത്തിടെ പുറത്തിറങ്ങിയ "രത്തൻ ടാറ്റ എ ലൈഫ്' എന്ന പുസ്തകത്തിൽ ഇക്കാര്യം വിശദീകരിക്കുന്നു. നോയല്‍ ടാറ്റയ്ക്ക് ബുദ്ധിമുട്ടുള്ള ജോലികള്‍ കൈകാര്യം ചെയ്ത് കൂടുതൽ അനുഭവപരിചയം ആവശ്യമാണെന്ന നിലപാടായിരുന്നു രത്തന്‍ ടാറ്റയ്ക്ക്.
രത്തന്‍ ടാറ്റയുടെ പിതാവിന്റെ രണ്ടാം വിവാഹത്തിലെ മകനാണ് നോയല്‍ ടാറ്റ. നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനാണ്. 2011 മാർച്ചിൽ രത്തന്‍ ടാറ്റയുടെ പിൻഗാമിയെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഒരാൾകൂടിയായിരുന്നു ഇദ്ദേഹം. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാണ് നോയലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ 2012ല്‍ ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തുനിന്ന് രത്തന്‍ ടാറ്റ പടിയിറങ്ങുമ്പോള്‍ സ്ഥാനക്കൈമാറ്റം നടന്നിരുന്നില്ല.
തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകാൻ രത്തൻ ടാറ്റ കൂട്ടാക്കിയിരുന്നില്ല. ഇതിനു ഒരു കാരണം ടാറ്റ ഗ്രൂപ്പില്‍നിന്നുതന്നെ ധാരളം പേര് ഈ സ്ഥാനത്തേക്കുണ്ടായിരുന്നു എന്നതാണ്.
ചെയർമാനെ കണ്ടെത്താനുള്ള കമ്മിറ്റി സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളണമെന്നായിരുന്നു രത്തൻ ടാറ്റയുടെ താത്പര്യം. ചെയർമാന്റെ മുൻഗണനയുടെ അടിസ്ഥാനത്തിലായിരിക്കരുത് തീരുമാനമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
രണ്ടാമത്തെ കാരണം വ്യക്തിപരമാണ്, കാരണം അർധ സഹോദരൻ നോയൽ ടാറ്റ അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് പൊതുകാഴ്ചപ്പാട് അന്നുണ്ടായിരുന്നു. എന്നാൽ കഴിവുള്ളവർ വരണമെന്നായിരുന്നു രത്തൻ ടാറ്റയുടെ ആഗ്രഹം.
ശരിയായ യോഗ്യതയുണ്ടെങ്കിൽ പുറത്തുനിന്നുള്ളവരെ പരിഗണിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരുപക്ഷേ, ബുദ്ധിമുട്ടുള്ള ജോലികൾ കൈകാര്യം ചെയ്തുള്ള അനുഭവപരിചയം നോയലിന് ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് തന്റെ യോഗ്യതകൾ കൂടുതൽ ശക്തമായി സ്ഥാപിക്കാമായിരുന്നു- രത്തൻ ടാറ്റ പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു.
നിലവില്‍ ടാറ്റ ട്രസ്റ്റിന്റെ ചെയര്മാനായതിനാല് നോയലിന് ടാറ്റ സണ്‍സിന്റെ തലപ്പത്ത് എത്താൻ സാധിക്കില്ല. ടാറ്റ സണ്‍സിനും ടാറ്റ ട്രസ്റ്റിനും ഒരേ മേധാവി വരരുതെന്ന് 2022ല്‍ ടാറ്റ ഗ്രൂപ്പ് തീരുമാനമെടുത്തിരുന്നു.
രത്തന്‍ ടാറ്റയാണ് രണ്ട് വിഭാഗത്തിനും അധിപതിയായിരുന്ന ഒടുവിലത്തെ ടാറ്റ കുടുംബാംഗം. 2012ല്‍ രത്തന്‍ ടാറ്റ വിരമിച്ച ശേഷം സൈറസ് മിസ്ത്രിയാണ് ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തെത്തിയത്.