വ്യാജ ബോംബ് ഭീഷണി: യാത്രാവിലക്ക് ഉൾപ്പെടെ പരിഗണനയിലെന്നു വ്യോമയാന മന്ത്രി
Monday, October 28, 2024 1:50 AM IST
വിശാഖപട്ടണം: വിമാനസർവീസുകൾക്കെതിരേ വ്യാജ ബോംബ് ഭീഷണി പതിവാകുന്ന പശ്ചാത്തലത്തിൽ കർക്കശനടപടികളിലേക്കു കടന്ന് കേന്ദ്രസർക്കാർ.
വ്യാജ ഭീഷണി മുഴക്കുന്നവർക്കു യാത്രാവിലക്ക് ഉൾപ്പെടെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു.
പ്രശ്നത്തെ നേരിടുന്നതിന് രാജ്യാന്തര ഏജൻസികളുടെ പിന്തുണ തേടും. കുറ്റക്കാർക്ക് കർക്കശ ശിക്ഷ ഉറപ്പാക്കുന്നതിന് വ്യോമയാനവുമായി ബന്ധപ്പെട്ട രണ്ടു നിയമങ്ങൾ ഭേദഗതി ചെയ്യും. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകും.
ശനിയാഴ്ചവരെയുള്ള 13 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ മുന്നൂറോളം വിമാനങ്ങൾക്കുനേരേയാണു വ്യാജ ബോംബ് ഭീഷണിയുയർന്നത്. ഇതിൽ ഭൂരിഭാഗവും സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. സാമൂഹ്യമാധ്യമസംവിധാനമായ എക്സിന്റെ ഉൾപ്പെടെ സഹകരണം തേടിയിട്ടുണ്ടെന്നും മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി.