ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ സമൂഹത്തിന്റെ ശത്രുക്കളാണെന്നും ഒരു സർക്കാർ ഏജൻസിയും ഡിജിറ്റൽ അറസ്റ്റ് നടത്താറില്ലെന്നും പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ "മൻ കി ബാത്തി’ൽ പ്രധാനമന്ത്രി പറഞ്ഞു. "ഡിജിറ്റൽ അറസ്റ്റുകൾ’ എന്ന സൈബർ കുറ്റകൃത്യം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഇത്തരം വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളുമായി ചേർന്ന് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും നമ്മുടെ നിയമത്തിൽ ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും മോദി മുന്നറിയിപ്പ് നൽകി.
തട്ടിപ്പാണെന്നു മനസിലായാൽ ദേശീയ സൈബർ ഹെൽപ് ലൈനുമായി ബന്ധപ്പെടാനോ അതിന്റെ പോർട്ടലുമായി ബന്ധപ്പെടാനോ 1930 എന്ന നന്പറിൽ ഡയൽ ചെയ്യാനും അത്തരം കുറ്റകൃത്യത്തെക്കുറിച്ച് പോലീസിനെ അറിയിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.
തട്ടിപ്പുകാരുടെ ഫോണ്‍സന്ദേശങ്ങൾ റിക്കോർഡ് ചെയ്യുകയും സ്ക്രീൻഷോട്ടുകൾ എടുക്കുകയും വേണം. ഇത്തരം കുറ്റവാളികൾ തങ്ങളുടെ ഇരകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം ആളുകളെ കൊള്ളയടിക്കാൻ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായി വേഷമിടുന്നത് എങ്ങനെയെന്നു കാണിക്കാൻ മോദി പ്രതീകാത്മക ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു.
വീഡിയോ കോളുകൾ വന്ന നിരവധി ഐഡന്റിറ്റികൾ ഇതിനോടകം ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പുകാരെ മനസിലായാൽ അതിനെ പ്രതിരോധിക്കാൻ കാത്തിരിക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക എന്നീ മൂന്ന് കാര്യങ്ങൾ ചെയ്യാനും പ്രധാനമന്ത്രി നിർദേശിച്ചു.
മുന്നറിയിപ്പ് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിൽ രാജ്യത്ത് ഓണ്‍ലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രമുഖ വ്യവസായികളെയടക്കം ഇത്തരം തട്ടിപ്പുകാർ ഇരകളാക്കിയിട്ടുണ്ടെന്നതാണു വാസ്തവം.
നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഗണ്യമായ വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തട്ടിപ്പുകാർ ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിലൂടെ നിയമപാലകരായി ആൾമാറാട്ടം നടത്തി ചില കുറ്റകൃത്യങ്ങൾ ആരോപിച്ച് ആളുകളെ ഭയപ്പെടുത്തി അവരിൽനിന്നു പണം തട്ടിയെടുക്കുകയും അറസ്റ്റ് എന്ന വ്യാജേന അവരെ വീട്ടിൽ ഒതുക്കിനിർത്തുകയും ചെയ്യുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി ടെക്സ്റ്റൈൽ വ്യവസായിയും വർധമാൻ ഗ്രൂപ്പിന്റെ ചെയർമാനുമായ എസ്.പി. ഓസ്വാളിൽനിന്നു തട്ടിപ്പുകാർ നേടിയത് ഏഴു കോടിയോളം രൂപയാണ്.