ന്യൂഡൽഹി: വ്യാജ ഫോണ്‍കോളുകളും മെസേജുകളും തടയുന്നതിന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നയം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ഇതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നേരത്തേതന്നെ ട്രായ് മുന്നറിയിപ്പു നൽകിയിരുന്നു. ട്രായിയുടെ പുതിയ നയപ്രകാരം ചില ലിങ്കുകൾ, എപികെ ഫയലുകൾ, കോൾ ബാക്ക് നന്പറുകൾ അടങ്ങിയ മെസേജുകൾ അയയ്ക്കുന്നവർ ടെലികോം ദാതാക്കളുമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത്തരം സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കില്ല.
ധനകാര്യസ്ഥാപനങ്ങളും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളും അവയുടെ മെസേജുകളുടെ ഒരു മാതൃക ടെലികോം കന്പനികൾക്കു കൈമാറാനും ട്രായ് നിർദേശിച്ചിരുന്നു. ഇതു പാലിക്കാത്തപക്ഷം ഇത്തരം മെസേജുകൾ അയയ്ക്കാൻ സാധിക്കില്ല. കന്പനികൾ നൽകുന്ന വിവരങ്ങൾ ടെലികോം ഓപ്പറേറ്റർമാർ ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിൽ ശേഖരിക്കും.
സന്ദേശങ്ങൾ അയയ്ക്കുന്പോൾ ഈ വിവരങ്ങൾ തമ്മിൽ ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷമാകും ഉപയോക്താവിലേക്ക് കൈമാറുക. വ്യാജ മെസേജുകളിലൂടെ സാധാരണക്കാരിൽ നിന്നു പണം കൈക്കലാക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനാണു ട്രായിയുടെ നീക്കം.
ലഭിച്ച മെസേജിന്റെ ഉറവിടം ടെലികോം ഓപ്പറേറ്റർമാരുടെ കൈയിൽ ലഭ്യമായിരിക്കും. ഉറവിടം ഇല്ലാത്തപക്ഷം സന്ദേശം കൈമാറാൻ സാധിക്കില്ല. രാജ്യത്തു പ്രതിദിനം ഏകദേശം 105 മുതൽ 107 കോടി വരെ വാണിജ്യ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്നാണു കണക്ക്.
അതേസമയം, വാണിജ്യ സന്ദേശങ്ങളിലും ഒടിപി സേവനങ്ങളിലും തടസം നേരിടാൻ സാധ്യതയുണ്ടെന്നാണ് ടെലികോം ഓപ്പറേറ്റർമാരുടെ മുന്നറിയിപ്പ്.
ഇ-കൊമേഴ്സ് കന്പനികളിലും ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങളിലും ട്രായ് നിർദേശം നടപ്പിലാക്കുന്നതിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഇനിയും സജ്ജമായിട്ടില്ലെന്നും ടെലികോം കന്പനികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും വാട്സ് ആപ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകൾ, ഇ-മെയിലുകൾ എന്നിവ ഉപയോഗപ്പെടുത്തി ഒടിപികൾ നൽകുമെന്നും ഇ-കൊമേഴ്സ് കന്പനികൾ അറിയിച്ചു.