ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി
Monday, October 28, 2024 1:50 AM IST
ന്യൂഡൽഹി: വിമാന സർവീസുകൾക്ക് തുടർച്ചയായി ലഭിച്ച വ്യാജ ബോംബ് ഭീഷണിക്കു പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി.
കോൽക്കത്ത, തിരുപ്പതി, രാജ്കോട്ട്, ലക്നോ എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇന്നലെ ഭീഷണിസന്ദേശം ലഭിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ലക്നോയിലെ മാരിയറ്റ്, സരക്ക, പിക്കാഡിലി, കംഫർട്ട് വിസ്ത, ഫോർച്യൂണ്‍, ലെമണ്‍ ട്രീ, ക്ലാർക്ക് അവാദ്, കാസ, ദയാൽ ഗേറ്റ്വെ, സിൽവെറ്റ് എന്നീ ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. തിരുപ്പതി ക്ഷേത്രപരിസരത്തെ മൂന്ന് ഹോട്ടലുകൾക്ക് ഇ-മെയിൽ വഴിയാണു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷാ കോൽക്കത്ത സന്ദർശിക്കാനിരിക്കെയാണ് അവിടെ പത്തു ഹോട്ടലുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഇവയിൽ കൂടുതലും ഫൈവ് സ്റ്റാർ ഹോട്ടലുകളായിരുന്നു. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഹോട്ടലുകളിൽനിന്ന് ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ 50 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഇന്നലെയും വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശമെത്തി. 50 സർവീസുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡിഗോയുടെ 18 സർവീസുകൾക്കും വിസ്താരയുടെ 17 സർവീസുകൾക്കും ആകാശ എയറിന്റെ 15 സർവീസുകൾക്കുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതോടെ കഴിഞ്ഞ 14 ദിവസത്തിനിടെ 350 വിമാനസർവീസുകൾക്കു നേരേയാണു വ്യാജ ബോംബ് ഭീഷണിയുണ്ടായത്.