ന്യൂഡൽഹി: അമേരിക്കയിൽ അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യക്കാരെ പിടികൂടി പ്രത്യേക ചാർട്ടർ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. ഇന്ത്യൻ സർക്കാരുമായി സഹകരിച്ചാണു നാടു കടത്തിയതെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നുമുതൽ കഴിഞ്ഞ മാസം 30 വരെ അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 90,415 ഇന്ത്യക്കാരെ കാനഡ, മെക്സിക്കൻ അതിർത്തികളിൽനിന്നു പിടികൂടിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പായാണ് അനധികൃത കുടിയേറ്റക്കാരെ വിമാനങ്ങൾ വാടകയ്ക്കെടുത്ത് മാതൃരാജ്യങ്ങളിലേക്കു തിരികെ അയയ്ക്കാൻ അമേരിക്ക നടപടി ശക്തമാക്കിയത്. ഇതനുസരിച്ചാണ് വിമാനം വാടകയ്ക്കെടുത്ത് ഇന്ത്യക്കാരെ കയറ്റിവിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയിൽനിന്നു പുറപ്പെട്ട വിമാനത്തിൽ ഇന്ത്യയിലെത്തിയവരെ അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ തങ്ങുന്ന ഏതാനും ചിലരെ ഉടൻ അവരുടെ നാട്ടിലെത്തിക്കും. എന്നാൽ എത്രപേർ അമേരിക്കയിൽനിന്ന് എത്തിയെന്നും ഇവരിൽ എത്ര മലയാളികളുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. അനധികൃത കുടിയേറ്റത്തിനു പുറത്താക്കപ്പെട്ടവരിൽ പകുതിയോളം ഗുജറാത്തികളാണ്. പഞ്ചാബ്, ആന്ധ്രപ്രദേശ്, യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരും പിടിക്കപ്പെട്ടു.
അനധികൃതമായി അമേരിക്കയിൽ താമസിച്ചിരുന്ന 1.60 ലക്ഷം വിദേശികളെ നടപ്പ് സാന്പത്തികവർഷത്തിൽ പിടികൂടി പുറത്താക്കിയതായി അമേരിക്ക അറിയിച്ചു.
തിരിച്ചയച്ചത് 145 രാജ്യങ്ങളിലേക്ക് ഇന്ത്യയുൾപ്പെടെ 145ലധികം രാജ്യങ്ങളിലേക്കു ചാർട്ടർ വിമാനങ്ങളിൽ അനധികൃത കുടിയേറ്റക്കാരെ കയറ്റി അയച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്ന ക്രിസ്റ്റി എ. കനേഗല്ലോ പറഞ്ഞു. ഇന്ത്യ, കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, മൗറിറ്റാനിയ, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് നിയമപരമായ വീസയില്ലാതെ അമേരിക്കയിൽ താമസിച്ചിരുന്നത്.
അനധികൃത കുടിയേറ്റക്കാരിൽ ചിലരെ മയക്കുമരുന്ന്, ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.ഇമിഗ്രേഷൻ നിയമങ്ങളും അമേരിക്ക കർശനമാക്കിയിട്ടുണ്ട്. കാനഡ, മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്കു കടക്കാൻ ശ്രമിച്ച 29 ലക്ഷം പേരെ നടപ്പ് സാന്പത്തികവർഷം പിടികൂടി. ഇന്ത്യക്കാരിൽ 43,764 പേർ കാനഡയിൽനിന്നാണു നിയമാനുസൃത വീസയില്ലാതെ അമേരിക്കയിലേക്കു കടക്കാൻ ശ്രമിച്ചത്.
മണിക്കൂറിൽ പത്ത് ഇന്ത്യക്കാർ വീതമാണ് അമേരിക്കയിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിനിടെ പിടിയിലാകുന്നത്. അനധികൃത കുടിയേറ്റത്തിനു ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരേയും നടപടിയെടുക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വ്യക്തമാക്കി.