മണിപ്പുർ മുഖ്യമന്ത്രിക്കെതിരേ കുക്കികൾ സുപ്രീംകോടതിയിൽ
Friday, October 25, 2024 2:22 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുർ കലാപത്തിലെ തന്റെ പങ്കാളിത്തം സ്വയം വെളിപ്പെടുത്തിയ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ പുറത്തായ വിവാദ ഓഡിയോ ടേപ്പുകളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ട് കുക്കികൾ സുപ്രീംകോടതിയിൽ ഹർജി നൽകി.
മനുഷ്യാവകാശ സംഘടനയായ കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റാണ്, മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം മേയ് മൂന്നിനു തുടങ്ങിയ മണിപ്പുരിലെ അക്രമങ്ങളിൽ സർക്കാർ സംവിധാനത്തിന്റെ പങ്കാളിത്തവും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കും ബിരേൻസിംഗ് തന്നെ വെളിപ്പെടുത്തിയതിന്റെ ഓഡിയോ സന്ദേശത്തിലെ തെളിവുകളും ഹർജിക്കാർ നൽകിയിട്ടുണ്ട്.
ഓഡിയോ ക്ലിപ്പിലെ ശബ്ദം ബിരേൻസിംഗ് നിഷേധിച്ചെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണത്തിനു മുഖ്യമന്ത്രി തയാറായില്ല. മുഖ്യമന്ത്രിയുടെ ശബ്ദം വ്യക്തമായി മനസിലാകുന്ന ക്ലിപ്പിലെ പരാമർശങ്ങൾ വിവാദമായപ്പോൾ, രക്ഷപ്പെടാനായി പൊതുവായ നിഷേധിച്ച താണെന്നാണു കരുതുന്നത്. ഈ വർഷം ആദ്യം ഓണ്‍ലൈനിൽ ചോർന്ന ഓഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കുക്കി- സോ സമുദായത്തിനെതിരേ ആസൂത്രിത അക്രമങ്ങളുണ്ടായെന്നും അതിനു മുഖ്യമന്ത്രിയുടെയും സർക്കാർ സംവിധാനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടെന്നു പ്രഥമദൃഷ്ട്യാ തെളിയിക്കുന്നതാണ് ഓഡിയോ സന്ദേശത്തിലെ വെളിപ്പെടുത്തലുകളെന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.