ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി പരിശോധിക്കുന്ന പാർലമെന്ററി സമിതി യോഗത്തിലെ ഭരണ-പ്രതിപക്ഷ തർക്കത്തിനിടെ കുപ്പിച്ചില്ല് തറച്ചുകയറി തൃണമൂൽ കോണ്ഗ്രസ് എംപി കല്യാണ് ബാനർജിക്ക് പരിക്കേറ്റു.
ബഹളത്തെത്തുടർന്നു ജെപിസി യോഗം ഇടയ്ക്കു നിർത്തിവച്ചശേഷമാണു പുനരാരംഭിച്ചത്. രണ്ടാമതു ചേർന്നപ്പോൾ ബിജെപി എംപി നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിഷേധിച്ച ബാനർജിയെ ഒരു ദിവസത്തേക്ക് ജെപിസിയിൽനിന്നു സസ്പെൻഡ് ചെയ്തു.
ബിജെപി എംപി ജഗദാംബിക പാൽ അധ്യക്ഷനായ ജെപിസിയുടെ ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിലാണു കൈയാങ്കളിയോളമെത്തിയ തർക്കത്തിനും ബഹളത്തിനുമിടെ പ്രതിപക്ഷ എംപിക്കു പരിക്കേറ്റത്.
ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള ചൂടേറിയ തർക്കത്തിനിടയിൽ മേശപ്പുറത്തു കുടിക്കാനായി വെള്ളം വച്ചിരുന്ന കുപ്പിയിൽ ബാനർജിയുടെ കൈ തട്ടിയതാണ് അബദ്ധത്തിൽ കൈവിരലുകൾക്ക് മുറിവേൽക്കാനിടയാക്കിയതെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു.
എന്നാൽ രോഷാകുലനായ ബാനർജി മേശപ്പുറത്തുണ്ടായിരുന്ന കുപ്പിയെടുത്ത് സ്വയം അടിച്ചുപൊട്ടിച്ചതാണ് കൈ മുറിയാൻ കാരണമെന്നു ബിജെപി എംപിമാർ ആരോപിച്ചു. ജെപിസികളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം.
കല്യാണ് ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. എംപിയുടെ കൈയിൽ മുറിവേറ്റു രക്തം വാർന്നത് എംപിമാരെയും ഉദ്യോഗസ്ഥരെയും സ്തബ്ധരാക്കി. യോഗം നടന്ന പാർലമെന്റ് അനക്സിൽത്തന്നെയുള്ള ക്ലിനിക്കിലെത്തിച്ച ബാനർജിയുടെ കൈയിലെ മുറിവുകൾ ഡോക്ടർമാർ വച്ചുകെട്ടി.
മുസ്ലിം വഖഫ് ബോർഡ് ബില്ലിനെക്കുറിച്ച് വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും വാദം കേൾക്കുന്നതിനിടെയാണു സംഘർഷമുണ്ടായത്.
വഖഫ് ബില്ലിൽ മുൻ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഇടപെടലിന്റെ പ്രസക്തിയെന്താണെന്ന് ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചതോടെയാണു ബിജെപി എംപിമാർ രംഗത്തെത്തുകയും വാക്കുതർക്കത്തിനു കാരണമാകുകയും ചെയ്തത്.
നേരത്തേ മൂന്നു തവണ ബാനർജി ചർച്ചയിൽ ഇടപെട്ടതാണെന്നും ഇനി പറ്റില്ലെന്നും അഭിജിത് പറഞ്ഞതു ബാനർജിയെ രോഷാകുലനാക്കി. ജെപിസിയിൽ അഭിപ്രായം പറയുന്നതു തടയാൻ മറ്റൊരു എംപിക്ക് അവകാശമില്ലെന്ന് ബാനർജി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച നടന്ന ജെപിസി യോഗത്തിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. വിവാദ വഖഫ് ബോർഡ് നിയമം ഭേദഗതി ചെയ്യുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തതോടെയാണ് ഇക്കാര്യം പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചത്.
വഖഫ് ജെപിസിയിൽ കേരള എംപിമാർ ഔട്ട് ലോക്സഭയിലെ 31 എംപിമാരും രാജ്യസഭയിലെ പത്ത് എംപിമാരുമുള്ള വഖഫ് ജെപിസിയിൽ കേരളത്തിൽനിന്ന് ആരുമില്ല. 31 അംഗ ജെപിസിയിൽ ചെയർമാനടക്കം 17 പേർ ഭരണപക്ഷക്കാരാണ്. പ്രതിപക്ഷത്തുനിന്ന് 13 എംപിമാരുണ്ട്.
വൈഎസ്ആർ കോണ്ഗ്രസ് അംഗം വിജയസായ് റെഡ്ഢിയും അംഗമാണ്. ലോക്സഭാംഗങ്ങളായ തേജസ്വി സൂര്യ, നിഷികാന്ത് ദുബെ, ഗൗരവ് ഗൊഗോയ്, എ. രാജ, കല്യാണ് ബാനർജി, അസദുദ്ദീൻ ഒവൈസി, ഇമ്രാൻ മസൂദ്, ദിഷേശ്വർ മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നാദ്വി, രാജ്യസഭാംഗങ്ങളായ ബ്രിജ് ലാൽ, സഞ്ജയ് സിംഗ്, ഗുലാം അലി, സെയ്ദ് നസീർ ഹുസൈൻ, മുഹമ്മഗ് നദീമുൾ ഹക്, മുഹമ്മദ് അബ്ദുള്ള തുടങ്ങി 31 എംപിമാരാണു കേന്ദ്ര നിയമമന്ത്രി കിരണ് റിജിജു രൂപീകരിച്ച സമിതിയിലുള്ളത്.