നടൻ സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം രണ്ടാഴ്ച നീട്ടി
Wednesday, October 23, 2024 2:16 AM IST
ന്യൂഡൽഹി: ലൈംഗിക അതിക്രമക്കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു നീട്ടി.
നടന്റെ ഹർജിയെ എതിർത്ത് കേരള പോലീസ് സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ടിൽ സത്യവാങ്മൂലം നൽകാൻ സിദ്ദിഖിന്റെ അഭിഭാഷകൻ സാവകാശം തേടിയതിനെത്തുടർന്നാണു ജസ്റ്റീസുമാരായ ബേല ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിയത്.
കോടതി ഉത്തരവിനുശേഷം സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വി. ഗിരി കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞു.
സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് ഇര പരാതി നൽകിയതെന്നു ജസ്റ്റീസ് ത്രിവേദി ചൂണ്ടിക്കാട്ടിയപ്പോൾ, മലയാള സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളിൽ അന്വേഷണം നടത്തിയ ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ രഞ്ജിത് കുമാർ വിശദീകരിച്ചു.
അതേസമയം, തനിക്കു നേരിട്ട ദുരനുഭവം അതിജീവിത ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നതായി അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 30നാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.