ലഡാക്കിലെ സേനാ പിന്മാറ്റം സാവധാനം: കരസേനാ മേധാവി
Wednesday, October 23, 2024 2:16 AM IST
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിന്നുമുള്ള സേനാ പിന്മാറ്റം സാവധാനത്തിൽ മാത്രമെന്നു കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ചൈനയുടെ നടപടികളിൽ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരിക്കൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ അതു വീണ്ടെടുക്കാൻ അല്പം സമയമെടുക്കും.
വിശ്വാസം പുനഃസ്ഥാപിക്കാൻ ഇരു സൈന്യവും ശ്രമിക്കുന്നുണ്ടെന്നും ജനറൽ ദ്വിവേദി പറഞ്ഞു. നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ 2020 ഏപ്രിലിലെ സ്ഥിതിയിലേക്കു മടങ്ങിയതിനുശേഷം മാത്രമേ സേനയെ പൂർണമായും പിൻവലിക്കുകയുള്ളൂ.
പൂർവസ്ഥിതിയിലേക്ക് എത്തുക എന്നുള്ളത് ക്രമാതീതമായി നടപ്പിലാക്കുന്ന പ്രക്രിയയായിരിക്കും. ബഫർ സോണ്‍ മാനേജ്മെന്റ് അടക്കമുള്ള ഘട്ടങ്ങളിലൂടെയായിരിക്കും 2020ലെ പൂർവസ്ഥിതിയിലേക്കു മടങ്ങുക -ജനറൽ ദ്വിവേദി പറഞ്ഞു.
ധാരണ സ്ഥിരീകരിച്ച് ചൈന നിയന്ത്രണരേഖയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുമായി ധാരണയിലെത്തിയതായി ചൈന സ്ഥിരീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സൈനിക തലത്തിലും നയതന്ത്ര തലത്തിലും പലതവണ ചർച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു.
നിയന്ത്രണരേഖയിൽനിന്നുള്ള സേനാപിന്മാറ്റം നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു പറഞ്ഞ അദ്ദേഹം, കൂടുതൽ വിശദാംശങ്ങൾ നടത്താൻ തയാറായില്ല.
നിയന്ത്രണരേഖയിലെ പട്രോളിംഗ് ക്രമീകരണങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.