വൈവാഹിക ബലാത്സംഗം: വാദം പുതിയ ബെഞ്ച് പരിഗണിക്കും
Thursday, October 24, 2024 2:09 AM IST
ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുക ഇനി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്നതിനുമുന്പ് കേസിൽ തീരുമാനമാകില്ലെന്നു കണ്ടാണ് പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്കാനായി കേസിന്റെ വാദം മാറ്റിയത്. നാലാഴ്ചത്തേക്കാണു കേസ് മാറ്റിവച്ചിരിക്കുന്നത്.
വാദങ്ങൾക്കായി ഓരോ ദിവസം വീതം ആവശ്യമാണെന്നു കേന്ദ്രത്തിന്റെയും ഹർജിക്കാരുടെയും അഭിഭാഷകർ അറിയിച്ചതിനു പിന്നാലെയാണ് വിരമിക്കലിനുമുന്പ് കേസ് തീർപ്പാക്കാൻ കഴിയില്ലെന്ന് കോടതിക്കു ബോധ്യമായത്.
നവംബർ പത്തിന് വിരമിക്കുന്ന ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് അതിനാൽ പുതിയ ബെഞ്ചിനു മുന്പിൽ കേസ് പരിഗണനയ്ക്കായി വിടുകയായിരുന്നു. പുതുതായി നടപ്പാക്കിയ ഭാരതീയ ന്യായ സംഹിതയിൽ ഭാര്യയെ ഭർത്താവ് ബലാത്സംഗം ചെയ്യുന്നത് ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.