ബൈജൂസിന്റെ പാപ്പരത്ത നടപടി റദ്ദാക്കി സുപ്രീംകോടതി
Thursday, October 24, 2024 2:09 AM IST
ന്യൂഡൽഹി: എഡ് ടെക് സ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ദേശീയ കന്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിന്റെ (എൻസിഎൽഎടി) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന് (ബിസിസിഐ) ബൈജൂസ് നൽകിയ 158 കോടി രൂപ മൂന്നാം കക്ഷി അക്കൗണ്ടിലേക്കു മാറ്റാനും (എസ്ക്രോ അക്കൗണ്ട്) കോടതി നിർദേശിച്ചു.
സ്പോണ്‍സർഷിപ്പ് തുകയിൽ 158 കോടി രൂപ ബൈജൂസ് കുടിശിക വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് പാപ്പരത്ത നടപടി ആവശ്യപ്പെട്ടു ബിസിസിഐ ദേശീയ കന്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. ബിസിസിഐയുടെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ ബൈജൂസിനെതിരേ പാപ്പരത്ത നടപടിക്ക് ഉത്തരവിടുകയും ചെയ്തു.
എന്നാൽ, ബിസിസിഐക്ക് 158 കോടി രൂപ നൽകി കുടിശിക വീട്ടുമെന്ന് ബൈജൂസ് അറിയിച്ചതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്നു കന്പനി ട്രൈബ്യൂണൽ വിധിക്കുകയായിരുന്നു. തുക കൈമാറുകയും ചെയ്തിരുന്നു.
ഈ നടപടി ചോദ്യംചെയ്തു ബൈജൂസിന്റെ കടക്കാരായ അമേരിക്കൻ സ്ഥാപനം ഗ്ലാസ് ട്രസ്റ്റ് കന്പനി കോടതിയെ സമീപിക്കുകയായിരുന്നു. ശരിയായ രീതിയിലല്ല ട്രൈബ്യൂണൽ പാപ്പരത്ത നടപടി അവസാനിപ്പിച്ചതെന്നു കോടതി നിരീക്ഷിച്ചു.
മറ്റു കടക്കാർക്ക് 15,000 കോടി രൂപയോളം കൊടുക്കാനുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീർത്തതെന്ന് ഹർജി നേരത്തേ പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി നൽകാൻ ബൈജൂസിന് കഴിഞ്ഞിരുന്നില്ല.