ബാലാവകാശ കമ്മീഷനെതിരേ ആഞ്ഞടിച്ച് സുപ്രീംകോടതി
Wednesday, October 23, 2024 2:16 AM IST
ന്യൂഡൽഹി: മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ആശങ്കയെന്നു ബാലാവകാശ കമ്മീഷനോടു സുപ്രീംകോടതി. ഉത്തർപ്രദേശ് മദ്രസ ബോർഡ് വിദ്യാഭ്യാസനയം റദ്ദ് ചെയ്യാൻ ഉത്തരവിട്ട അലാഹാബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണു സുപ്രീംകോടതിയുടെ ചോദ്യം.
കുട്ടികൾക്കു മതപഠനം പാടില്ലേയെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. മതപഠനം മുസ്ലിം സമുദായത്തിനു മാത്രമുള്ളതല്ല.
നമ്മുടെ രാജ്യം സംസ്കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണ് നിയമങ്ങൾ. അതു നടപ്പാക്കുന്നില്ലെങ്കിൽ പ്രയോജനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്? അതിനു പിന്നിൽ എന്താണു താത്പര്യമെന്നും മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിൽ ഇതേ താത്പര്യമില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.
മറ്റു മതങ്ങൾക്കും എന്തെങ്കിലും സർക്കുലറുകൾ നൽകിയിട്ടുണ്ടോയെന്നും മദ്രസയുടെ സിലബസ് ബാലാവകാശ കമ്മീഷൻ പഠിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. എല്ലാ സമുദായങ്ങളിലെയും മതപാഠശാലകളോട് തുല്യനിലപാടാണോ സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു.
മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നതു ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത കോടതി ഹർജിയിൽ വാദം പൂർത്തിയാക്കി.